Asianet News MalayalamAsianet News Malayalam

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി തള്ളി, സസ്പെൻഷൻ നീട്ടി ഉത്തരവിട്ടു

ഇന്നലെ ഇദ്ദേഹത്തെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോ‍ര്‍ട്ട് സര്‍ക്കാരിന് മുന്നിൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി നൽകിയിരുന്നു. ഇത് വൻ വിവാദത്തിനാണ് സംസ്ഥാനത്ത് തിരികൊളുത്തിയത്

sriram venkitaraman suspension extended for 90 days
Author
Thiruvananthapuram, First Published Jan 30, 2020, 8:19 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 90 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റേതാണ് നടപടി. നാളെ ഇദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.

ഇന്നലെ ഇദ്ദേഹത്തെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോ‍ര്‍ട്ട് സര്‍ക്കാരിന് മുന്നിൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി നൽകിയിരുന്നു. ഇത് വൻ വിവാദത്തിനാണ് സംസ്ഥാനത്ത് തിരികൊളുത്തിയത്. എന്നാൽ ഈ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കാതെ ഇദ്ദേഹത്തിന്റെ സസ്പെൻഷൻ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുമ്പോഴാണ് പെട്ടെന്നുള്ള ശുപാര്‍ശ.

പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ശുപാര്‍ശ സമ‍ര്‍പ്പിക്കപ്പെട്ടത്. സസ്പെന്‍ഷന്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കില്‍ അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വ‍ര്‍ഷം ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്‍റെ  തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. അന്നു സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍  സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല. 

അപകടം നടക്കുമ്പോള്‍ താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നല്‍കിയിരുന്ന വിശദീകരണം.  അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന ആരോപണം നിഷേധിക്കുന്ന ശ്രീറാം മനപൂര്‍വ്വമല്ല അപകടമുണ്ടായതെന്നും പൊലീസ് നടത്തിയ പരിശോധനയില്‍ തന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും നേരത്തെ സമിതിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios