സമുദായ മെത്രാപ്പൊലീത്തയുടെ ചുമതല സഹായ മെത്രാന് നൽകിയുള്ള ഉത്തരവ് അന്ത്യോഖ്യൻ ബാവ പുറത്തിറക്കിയതിനു പിന്നാലെയാണ് അസോസിയേഷൻ സേവേറിയോസിന് പിന്തുണ പ്രഖ്യാപിച്ചത്.
കോട്ടയം: കുര്യാക്കോസ് മാർ സേവേറിയോസിന് പിന്തുണ പ്രഖ്യാപിച്ച് ക്നാനായ യാക്കോബായ സമുദായ അസോസിയേഷൻ. അന്ത്യോഖ്യൻ ബാവയുടെ കൽപനകൾ അംഗീകരിക്കില്ല. സേവേറിയോസിൻ്റെ നേതൃത്വത്തിൽ സ്വതന്ത്ര സഭയായി ക്നാനായ യാക്കോബ സഭ തുടരുമെന്നും അസോസിയേഷൻ യോഗ ശേഷം സെക്രട്ടറി വ്യക്തമാക്കി. സമുദായ മെത്രാപ്പൊലീത്തയുടെ ചുമതല സഹായ മെത്രാന് നൽകിയുള്ള ഉത്തരവ് അന്ത്യോഖ്യൻ ബാവ പുറത്തിറക്കിയതിനു പിന്നാലെയാണ് അസോസിയേഷൻ സേവേറിയോസിന് പിന്തുണ പ്രഖ്യാപിച്ചത്.
ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പൊലീത്ത ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സഭാമേലധ്യക്ഷനായ പാത്രയർക്കീസ് ബാവ ഇന്നലെയാണ് സസ്പെൻഡ് ചെയ്തത്. അന്ത്യോഖ്യായുടെ ഭരണപരമായ അധികാരത്തെ നിയമഭേദഗതിയിലൂടെ മറികടക്കാൻ ക്നായായ യാക്കോബായ വിഭാഗം നീക്കങ്ങൾ നടത്തുന്നതിനിടെയാണ് അന്ത്യാഖ്യായിൽ നിന്നുളള അപ്രതീക്ഷിത നീക്കം. ബിഷപ്പിനെ പുറത്താക്കിയതറിഞ്ഞ് കോട്ടയം ചിങ്ങവനത്തെ സഭാ ആസ്ഥാനത്ത് ഒത്തുകൂടിയ വിശ്വാസികൾ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചു.
അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവയാണ് ഉത്തരവിറക്കിയത്. സഭാ മെത്രാപ്പൊലീത്തയായ കുര്യക്കോസ് മാർ സേവേറിയോസിനെ സകല ചുമതലകളിൽ നിന്നും ൃഅനിശ്ചിതകാലത്തേക്ക് നീക്കുന്നു. സഭാ മേലധ്യക്ഷന്‍റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതാണ് സസ്പൻഷന് കാരണം. ഓർത്തഡോക്സ് വൈദികർക്ക് അമേരിക്കയിലെ ക്നാനായ യാക്കോബായ പളളികളിൽ ആരാധനയ്ക്ക് അവസരമൊരുക്കി, ഓർത്തഡോക്സ് കാതോലിക്കാ ബാവയ്ക്ക് അമേരിക്കയിൽ സ്വീകരണം നൽകി തുടങ്ങി നിരവധി കാരണങ്ങളാണ് നിരത്തുന്നത്.
ഇക്കാര്യത്തിൽ ഒന്നും അറിഞ്ഞില്ലെന്ന ബിഷപ്പിന്‍റെ വാദം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. എന്നാൽ ക്നാനായ യാക്കോബായ സഭയുടെ സുപ്രധാന കൗൺസിൽ യോഗം വരുന്ന 21 ന് ചേരാനിക്കെയാണ് ഈ നടപടി. പാത്രിയർക്കീസ് ബാവയുടെ ഭരണപരമായ അധികാരങ്ങൾ ക്നാനായ യാക്കോബായ സഭയിൽ വേണ്ടെന്നും ആത്മീയധികാരം മാത്രം മതിയെന്നുമുളള ഭരണഘടനാ ഭേദഗതിക്ക് നീക്കം നടക്കുന്നതിനിടെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.
നടപടി നേരിട്ടതോടെ ബിഷപ്പിന് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ നിയമപരമായി അർഹതയില്ലാതായി. നടപടിയറഞ്ഞ് കോട്ടയം ചിങ്ങവനത്തെ സഭാ ആസ്ഥാനത്തെത്തിയ വിശ്വാസികൾ അന്ത്യോഖ്യാ നടപടിയിൽ പ്രതിഷേധിച്ചു. അടിയന്തര കൗൺസിൽ യോഗം ചേർന്ന സഭാ നേതൃത്വം നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അന്ത്യോഖ്യായ്ക്ക് കത്ത് നൽകാൻ തീരുമാനിച്ചു. ഇരുപത്തിയൊന്നിലെ യോഗം മാറ്റി വയ്ക്കേണ്ടെന്നാണ് ധാരണ.

