സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. ഖജനാവിലെ പൂച്ച നല്ല കറൻസിയാണ് പെറുന്നതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കൊല്ലം: സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന സതീശന്‍റെ പരാമർശനത്തിന് അതേ നാണയത്തിലുള്ള തിരിച്ചടിയാണ് ബാലഗോപാൽ നൽകിയത്. ഖജനാവിലെ പൂച്ച പെറുന്നത് നല്ല കറൻസിയാണെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡി എ കുടിശ്ശിക ആദ്യ ഗഡു തീർക്കാൻ പതിനായിരം കോടി നീക്കി വച്ചിട്ടുണ്. പ്രതിപക്ഷ നേതാവിന് കണക്കറിയാത്തതുകൊണ്ടല്ല. പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആരോപണം ഉന്നയിക്കുന്നതാണ്. എൽ ഡി എഫ് വീണ്ടും വരുമെന്നും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
ബി ജെ പി ഡീൽ ആരോപണത്തിനും മറുപടി
ബി ജെ പിയുമായി ഡീലെന്ന ആരോപണത്തിനും ബാലഗോപാൽ മറുപടി നൽകി. ബി ജെ പിയുമായി ഡീൽ ഉണ്ടാക്കുന്ന മുന്നണിയല്ല എൽ ഡി എഫ്. കോൺഗ്രസാണ് എപ്പോഴും ഡീൽ ഉണ്ടാക്കാറുള്ളത്. ബി ജെ പിക്ക് വോട്ടു മറിക്കുന്നത് കോൺഗ്രസാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് കോൺഗ്രസ് വോട്ടു മറിച്ചെന്നും ധനമന്ത്രി ആരോപിച്ചു. ഇത്തവണ എൽ ഡി എഫിന് വോട്ടു കൂടും. യു ഡി എഫിൽ അടക്കമുള്ളവർ എൽ ഡി എഫിന് വോട്ട് ചെയ്യും. ഡീൽ ആരോപണം ന്യൂനപക്ഷ വോട്ട് ഏകീകരണത്തിനായാണ്. എന്നാൽ ആ ആരോപണമൊന്നും എൽ ഡി എഫിനെതിരെ ഏശില്ലെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.
