സംവരണ മണ്ഡലമായ ദേവികുളത്ത് ഇടതുപക്ഷത്തിന് മേൽക്കൈയുണ്ടെങ്കിലും മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ കൂറുമാറ്റം നിർണായകമായേക്കാം. സിറ്റിംഗ് എംഎൽഎ എ. രാജ വീണ്ടും ജനവിധി തേടുമ്പോൾ, മുന്നണികളിലെ സ്ഥാനാർത്ഥികളുടെ പേരുകളിലെ 'രാജ' സാമ്യം തെരഞ്ഞെടുപ്പിന് കൗതുകം പകരുന്നു.
ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഒന്നാണ് ദേവികുളം. സംവരണ മണ്ഡലമായ ദേവികുളത്ത് ചില രാഷ്ട്രീയ വ്യതിയാനങ്ങൾ തെരഞ്ഞെടുപ്പ് വിധി മാറ്റിയെഴുതുമോ? ഇടതുപക്ഷത്തിന് കൃത്യമായ രാഷ്ട്രീയ മേൽകൈയുള്ള മണ്ഡലമാണ് ദേവികുളം. രണ്ടാം ഊഴത്തിന് ഇറങ്ങുന്ന എ.രാജ ഇത്തവണയും മണ്ഡലം പിടിച്ചാൽ തുടർച്ചയായി അഞ്ചാമതും ദേവികുളത്ത് ആധിപത്യം ഉറപ്പിക്കാൻ ഇടതിന് സാധിക്കും. തോട്ടം തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന മേഖലയാണ് ദേവികുളം മണ്ഡലത്തിൽ പരിചിത മുഖങ്ങളായ സ്ഥാനാർത്ഥികളാണ് ഇത്തവണ കളം പിടിക്കാനൊരുങ്ങുന്നത്. ദേവികുളം, അടിമാലി, ഇടമലക്കുടി, കാന്തല്ലൂർ, മാങ്കുളം, മറയൂർ, മൂന്നാർ, പള്ളിവാസൽ, വട്ടവട, വെള്ളത്തൂവൽ, ബൈസൺവാലി,ചിന്നക്കനാൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭ മണ്ഡലമാണ് ദേവികുളം.
കൂറുമാറ്റത്തിൽ ഇടറുമോ ഇടതുപക്ഷം?
ദേവികുളം മുൻ എംഎൽഎയായ എസ് രാജേന്ദ്രന്റെ കൂറുമാറ്റം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്നത് ഇടതിനെ അലട്ടുന്ന ഒരു കാര്യമാണ്. 2016-ൽ ഇതേ മണ്ഡലത്തിൽ നിന്നും രാജേന്ദ്രൻ വിജയിച്ചിരുന്നു. പിന്നീട് 2021-ല്‍ വിവാദങ്ങൾ മൂലം സിപിഎമ്മില്‍ നിന്നും രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥി എ.രാജയായിരുന്നു. 7848 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് രാജ അന്ന് ദേവികുളത്ത് വിജയിച്ചത്. ഇപ്പോൾ എസ്.രാജേന്ദ്രന്‍റെ ബിജെപിയിലേക്കുള്ള കാലുമാറ്റവും മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിത്വവും വ്യതിയാനങ്ങൾ ഉണ്ടാക്കുമോ എന്നാണ് ഉറ്റു നോക്കുന്നത്. എങ്കിലും സിറ്റിങ് എംഎൽഎയെ ജനം തുണയ്‌ക്കുമെന്നാണ് സിപിഎം കരുതുന്നത്.
മണ്ഡലത്തിൽ 'രാജ'മയം ദേവികുളം മണ്ഡലത്തിലെ സ്ഥാനാർത്ഥികളെല്ലാം രാജ മയത്തിലാണ് എന്നതാണ് കൗതുകം. പേരിലെ ആവർത്തനം തെരഞ്ഞെടുപ്പിൽ വേറിട്ടൊരു ചിത്രമായി മാറി. എൽഡിഎഫിൽ നിന്നും എ രാജ, യുഡിഎഫിൽ നിന്നും എഫ് രാജയും, എൻഡിഎ ആവട്ടെ എസ് രാജേന്ദ്രനും. അതേസമയം പേരുകൾ പറയുമ്പോഴും കേൾക്കുമ്പോഴു കൗതുകം ഉണ്ടെങ്കിലും വോട്ട് കുത്തുന്നതിൽ തെറ്റിധാരണകൾ വന്നാൽ അത് വിനയാകും.
