ജാഗ്രത തുടരുന്നു, ആലുവ - കീഴ്മാട് ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണം
കീഴ്മാട് ക്ലസ്റ്ററിൽ 6 പേർക്കും ചെല്ലാനം ക്ലസ്റ്ററിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.13 പേർക്ക് കൂടി രോഗം ബാധ ഉണ്ടായതോടെ ആലുവ ക്ലസ്റ്ററിലെ ആകെ രോഗികൾ 192 ആയി.
ആലുവ: സമ്പർക്ക വ്യാപനം കൂടിയതോടെ ആലുവയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും അർദ്ധരാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തി. എറണാകുളം ജില്ലയിൽ 92 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 82 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 15 രോഗികളുടെ ഉറവിടം വ്യക്തമല്ല. കീഴ്മാട് ക്ലസ്റ്ററിൽ 6 പേർക്കും ചെല്ലാനം ക്ലസ്റ്ററിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.13 പേർക്ക് കൂടി രോഗം ബാധ ഉണ്ടായതോടെ ആലുവ ക്ലസ്റ്ററിലെ ആകെ രോഗികൾ 192 ആയി.
ആലുവ-കീഴ്മാട് ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ആലുവ മുൻസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂർ ചൂർണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളുള്ളത്. കണ്ടൈയിൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും താല്കാലികമായി റദ്ദാക്കി. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യ വസ്തുക്കളുടെ സംഭരണം എന്നീ കാര്യങ്ങൾക്കു മാത്രം കണ്ടൈയിൻമെന്റ് സോണിന് പുറത്തേക്ക് പോകാം. ബാങ്കുകൾ പരമാവധി 50% ജീവനക്കാരുമായി 10-2 പ്രവർത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല.
എടിഎം ഉണ്ടായിരിക്കും. പോസ്റ്റ് ഓഫീസുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല. കുക്കിംഗ് ഗ്യാസ് ഏജൻസികൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. സിലിണ്ടറുകളുടെ വിതരണം കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം. മെഡിക്കൽ ആവശ്യങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ദേശിയ പാതയിലൂടെ സഞ്ചാരം അനുവദിക്കും. കൺടൈൻമെൻറ് സോണിൽ വാഹനം നിർത്താനോ പുറത്തിറങ്ങാനോ പാടില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ബേക്കറികളും 10-2 പ്രവർത്തിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. പാൽ വില്പന 7-9 അനുവദിക്കും.