വിദ്യാർത്ഥിയുടെ ആത്മഹത്യ: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്ന്നെന്ന് രക്ഷിതാക്കള്; മുഖ്യമന്ത്രിക്ക് പരാതി
ആത്മഹത്യ കുറിപ്പിൽ രണ്ട് അധ്യാപകരുടെ പേരുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം.
കണ്ണൂർ: ചെറുപുഴയിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം കാരണമെന്ന് കാട്ടി വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കളുടെ പരാതി. ചെറുപുഴ സെന്‍റ് മേരീസ് സ്‌കൂളിലെ ആൽബിൻ ചാക്കോ ആണ് കഴിഞ്ഞ 20 ന് തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പിൽ രണ്ട് അധ്യാപകരുടെ പേരുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം.
കഴിഞ്ഞ 20 ന് രാത്രിയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആൽബിൻ ചാക്കോയെ കണ്ടെത്തിയത്. തൊട്ടു മുൻപ് വരെ മകനിൽ യാതൊരു മാനസിക സംഘർഷവും കണ്ടിരുന്നില്ലെന്നു രക്ഷിതാക്കൾ പറയുന്നു. പിന്നീട് മുറിയിൽ നിന്നു ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തു. 500 രൂപയുടെ പേരിൽ താൻ ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു തുടങ്ങിയ കത്തിൽ രണ്ട് അധ്യാപകരുടെ പേരുമുണ്ട്.
ഇത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണം നടക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയിരിക്കുന്നത്. കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. മൊബൈൽ ഫോൺ നൽകാത്തതിന്‍റെ പേരിലാണ് ആത്മഹത്യയെന്നു ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അധ്യാപകരുടെ മാനസിക പീഡനം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മാതാപിതാക്കൾ ഉറച്ചു സംശയിക്കുന്നു.