കോളേജ് ബസിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവം; അഞ്ച് പേര്‍ അറസ്റ്റിൽ
രോഹിത്, നിഖിൽ, അക്ബർ, സത്യജിത്, സുജീഷ് എന്നിവരാണ് പിടിയിലായത്. രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്ന് വാളയാർ പൊലീസ് അറിയിച്ചു.
പാലക്കാട്: പാലക്കാട് കാഞ്ചിക്കോട് ദേശീയ പാതയിൽ സ്വകാര്യ കോളേജ് ബസ് തടഞ്ഞ് വിദ്യാർത്ഥികളെ മർദ്ദിച്ചവർ അറസ്റ്റിൽ. പുതുശ്ശേരിയിൽ കോളേജ് വിദ്യാർത്ഥികളെ മർദിച്ച കേസിലാണ് അഞ്ച് പേര്‍ അറസ്റ്റിലായത്. രണ്ട് പേര്‍ കൂടി പിടികൂടാനുണ്ടെന്ന് വാളയാർ പൊലീസ് അറിയിച്ചു. രോഹിത്, നിഖിൽ, അക്ബർ, സത്യജിത്, സുജീഷ് എന്നിവരാണ് പിടിയിലായത്. അഞ്ച് പേരും കഞ്ചിക്കോട് സ്വദേശികളാണ്.
വ്യാഴാഴ്ച്ച രാവിലെ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കേസിലുൾപ്പെട്ട വിദ്യാർത്ഥിക്ക് മർദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ബസ് കഞ്ചിക്കോട്ടെത്തിയപ്പോൾ ഒരു സംഘം ബസ് തടഞ്ഞ് നിർത്തി അകത്ത് കയറി വിദ്യാർത്ഥികളെ ആക്രമിച്ചത്. മർദ്ദനത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപ്രതിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുനിന്നുള്ളവർ ഇടപെട്ടെന്നാണ് നിഗമനം. ബസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി തന്നെയാണ് ബസിന്റെ വാതിൽ അക്രമികൾക്കായി തുറന്നുകൊടുത്തത്. ഡോർ തുറന്നുകൊടുത്ത ഉടൻ ബസിലേക്ക് ചാടിക്കയറിയ യുവാക്കളുടെ സംഘം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികളുടെ ദൃശ്യങ്ങൾ ബസിലെ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബസിനുള്ളിൽ ക്രൂരമായ മർദ്ദനമാണ് നടന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഒരു വിഭാഗം വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ, നിരവധി വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ബസിലെ അപ്രതീക്ഷിത ആക്രമണത്തിൽ മറ്റു വിദ്യാർത്ഥികൾ പകച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. ബസ് വരുന്ന വിവരം വിദ്യാർഥികൾ മുൻകൂട്ടി അറിയിക്കുകയായിരുന്നു. മറുപക്ഷത്തെ തല്ലാൻ ഒരു വിഭാഗം വിദ്യാർത്ഥികൾ തന്നെ ഏർപ്പെടുത്തിയ ഒരുപറ്റം യുവാക്കളാണ് ബസിനുള്ളിൽ കയറി മർദിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ കേസെടുത്ത വാളയാർ പൊലീസ് മറ്റ് രണ്ട് പ്രതിക്കള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.