സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയല്ലേ? ആദ്യം പ്രഖ്യാപിച്ചു, പിന്നെ നിര്‍ദ്ദേശിച്ചു; ആശയക്കുഴപ്പത്തില്‍ സുഭാഷ് വാസു
ടി പി സെൻകുമാറിനെ ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പിന്നീട് നിർദ്ദേശമാണെന്ന് തിരുത്തുകയും ചെയ്തു. ഒടുവിൽ ഏത് മുന്നണിയുടെ ഭാഗമായി സെൻകുമാർ മത്സരിക്കുമെന്ന് പറയാൻ പോലും സുഭാഷ് വാസുവിനായില്ല.
ആലപ്പുഴ: വാർത്താ സമ്മേളനം വിളിച്ച് കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിറങ്ങിയ, ബിഡിജെഎസ് വിമതന്‍ സുഭാഷ് വാസുവിന് സർവ്വത്ര ആശയ കുഴപ്പമായിരുന്നു. ടി പി സെൻകുമാറിനെ ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പിന്നീട് നിർദ്ദേശമാണെന്ന് തിരുത്തുകയും ചെയ്തു. ഒടുവിൽ ഏത് മുന്നണിയുടെ ഭാഗമായി സെൻകുമാർ മത്സരിക്കുമെന്ന് പറയാൻ പോലും സുഭാഷ് വാസുവിനായില്ല.
സെൻകുമാർ കുട്ടനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന് സുഭാഷ് വാസു ആദ്യം പറഞ്ഞു. ബി ഡി ജെ എസിന്റെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്നും കേന്ദ്ര എൻ ഡി എ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടു. എന്നാൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ ഓരോന്നായി ഉയർന്നപ്പോൾ സുഭാഷ് വാസു നിലപാട് മാറ്റി. സെൻകുമാറിന്റെ പേര് തന്റെ നിർദ്ദേശം മാത്രമാണെന്നും ഏത് മുന്നണിക്കും അദ്ദേഹത്തെ പിന്തുണയ്ക്കാമെന്നുമായി നിലപാട്.
ധൈര്യമുണ്ടെങ്കിൽ സെൻകുമാറിനെതിരെ വെളളാപ്പളളി നടേശന്‍ മത്സരിക്കണമെന്ന് സുഭാഷ് വാസു പറഞ്ഞു. 10,000 വോട്ടിന് സെൻകുമാർ കുട്ടനാട്ടിൽ ജയിക്കുമെന്നും സുഭാഷ് വാസു അവകാശപെട്ടു. അതേ സമയം താൻ സ്ഥാനാർത്ഥിയാകുമെന്ന സുഭാഷ് വാസുവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് സെൻകുമാർ.
Read Also: കുട്ടനാട്ടിൽ ടിപി സെൻകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നെന്ന് സുഭാഷ് വാസു