കെ റെയിലിനെതിരെ യുഡിഎഫും പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളും ശക്തമായി നിലയുറപ്പിക്കുമ്പോഴാണ് യുഡിഎഫ് സർക്കാർ കാലത്തെ സബർബൻ ആശയം ഉമ്മൻചാണ്ടി ഓർമ്മിപ്പിച്ചത്. 

തിരുവനന്തപുരം: കെ റെയിലിന് ( K Rail ) ബദലായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (Oommen Chandy) മുന്നോട്ട് വച്ച സബർബൻ ആശയവും റെയിൽവെ ബോർഡ് നിരാകരിച്ച പദ്ധതി. നിലവിലെ റെയിൽ പാളത്തെ ആശ്രയിച്ച് പദ്ധതി നടപ്പാക്കുന്നതിലായിരുന്നു എതിർപ്പ്. കെ റെയിലിന് ബദലായി അഞ്ച് വർഷങ്ങൾക്കിപ്പുറം സബർബൻ പദ്ധതി ചർച്ച ചെയ്യപ്പെടുമ്പോഴും പരിസ്ഥിതി വിദഗ്ദ്ധർ എതിർക്കുകയാണ്. കെ റെയിലിനെതിരെ യുഡിഎഫും പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളും ശക്തമായി നിലയുറപ്പിക്കുമ്പോഴാണ് യുഡിഎഫ് സർക്കാർ കാലത്തെ സബർബൻ ആശയം ഉമ്മൻചാണ്ടി ഓർമ്മിപ്പിച്ചത്. 

സിൽവർ ലൈനിനെതിരായ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയായാണ് സബർബൻ റെയിലിനെ ഉമ്മൻചാണ്ടി മുന്നോട്ട് വച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ യാത്ര ലക്ഷ്യമിട്ടായിരുന്നു യു‍ഡിഎഫ് കാലത്തെ പദ്ധതി. പിന്നാലെ കണ്ണൂർ വരെ ഘട്ടംഘട്ടമായി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒന്നാം പിണറായി സർക്കാരിന്‍റെ തുടക്കത്തിൽ കേന്ദ്ര റെയിൽവെ ബോർഡ് ഇതിൽ എതിർപ്പ് അറിയിച്ചു. നിലവിലെ പാതയിൽ പദ്ധതി പറ്റില്ല എന്നായിരുന്നു മറുപടി. 

പുതിയ പാത നിർമ്മിച്ച് പദ്ധതി സാധ്യമാക്കുന്നതിനെ കുറിച്ചാണ് ഉമ്മൻ ചാണ്ടി വീണ്ടും ചർച്ചകൾക്ക് തുടക്കമിടുന്നത്. എന്നാൽ സബർബൻ പദ്ധതിയെ കെ റെയിൽ വിരുദ്ധ സമര സമിതി പൂർണ്ണമായി എതിർക്കുന്നില്ല. 10000 കോടി രൂപ ചെലവിൽ പരമാവധി ഭൂമിയേറ്റെടുക്കൽ ഒഴിവാക്കിയാണ് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പദ്ധതി വിഭാവനം ചെയ്തത്. 300 ഏക്കറിൽ താഴെ മാത്രമാണ് അന്ന് ഭൂമി ഏറ്റെടുക്കൽ കണക്കാക്കിയത്. ഉമ്മൻ ചാണ്ടിക്കപ്പുറം യുഡിഎഫ് നിരയിൽ ആരും ഈ പദ്ധതിക്കായി വാദിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.