സുഡാൻ സ്വദേശി ഫാരിസ് മൊക്തർ ബാബികർ അലി (29) എന്ന ‘ഡോൺ’ ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീൻ സ്വദേശി ഹസൈൻ (29) എന്നയാളും പിടിയിലായി
തൃശ്ശൂർ: കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വിദേശ സംഘം തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ. ബാംഗ്ലൂർ നഗരത്തിൽ യലഹങ്ക ആസ്ഥാനമാക്കി അധോലോക ലഹരിവിരുദ്ധ വിപണനം നടത്തുന്നവരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.
സുഡാൻ സ്വദേശി ഫാരിസ് മൊക്തർ ബാബികർ അലി (29) എന്ന ‘ഡോൺ’ ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീൻ സ്വദേശി ഹസൈൻ (29) എന്നയാളും പിടിയിലായി. ഇവരിൽ നിന്നും അതിമാരക മയക്കുമരുന്ന് 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാലസ്തീൻ സ്വദേശിയേയും പിടികൂടിയ മയക്കുമരുന്നും നിയമനടപടികൾക്കായി ബാംഗ്ലൂർ പോലീസിന് കൈമാറി.
കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും എംഡിഎംഎ മൊത്തക്കച്ചവടം നടത്തുന്ന വിദേശ സംഘമാണ് തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. 2022 മെയ് മാസത്തിൽ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 197 ഗ്രാം എംഡിഎംഎയുമായി ചാവക്കാട് സ്വദേശി ബുർഹാനുദീൻ (26) എന്നയാളെ പിടികൂടിയിരുന്നു. ചാവക്കാട്, കുന്നംകുളം മേഖലകളിൽ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ ലഹരിവിരുദ്ധ സ്ക്വാഡ് പോലീസ് പിടികൂടിയത്.
ബുർഹാനുദ്ദീനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾക്ക് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്നത് സുഡാൻ സ്വദേശിയാണെന്ന് മനസിലായി. തുടർന്ന് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ലഹരി വിരുദ്ധ സ്ക്വാഡ് മുന്നോട്ട് പോയത്. ഇതിന് പിന്നാലെയാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്ന സുഡാൻ സ്വദേശിയെ ബാംഗ്ലൂർ യലഹങ്കയിൽ വെച്ച് പിടികൂടിയത്. ഇയാൾ ഇതിനുമുമ്പും പലതവണ വിദേശത്തു നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തി, വിതരണം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. പഠനാവശ്യത്തിനായി 7 വർഷം മുമ്പാണ് സുഡാനിൽ നിന്നും ഇയാൾ ഇന്ത്യയിലെത്തിയത്. ഇതിനുശേഷം വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.
മൊത്തക്കച്ചവടക്കാരെ പിടികൂടുന്നത് അപൂർവ്വം
മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും ചില്ലറ വിൽപ്പനക്കാരേയും ഇതിനുമുമ്പ് പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും, മയക്കുമരുന്ന് കള്ളക്കടത്ത് ചെയ്യുന്നവരേയും, മൊത്തക്കച്ചവടം നടത്തുന്നവരേയും പിടികൂടുന്നത് അപൂർവ്വമാണ്. അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാനികളെയാണ് ഇപ്പോൾ തൃശൂർ സിറ്റി പോലീസ് പിടികൂടിയിരിക്കുന്നത്.
നിരവധി മലയാളി വിദ്യാർത്ഥികൾ ജയിലിൽ
മയക്കുമരുന്ന് സംഘത്തെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ നിരവധി തവണ ബാംഗ്ലൂർ സന്ദർശിച്ചും, അവിടെ ക്യാമ്പ് ചെയ്തും അന്വേഷണം നടത്തുകയുണ്ടായി. ഇതിന് ബാംഗ്ലൂർ പോലീസിന്റെ സഹകരണവുമുണ്ടായിരുന്നു. അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബാംഗ്ലൂർ പോലീസിൽ നിന്നും അറിവായത്. നിരവധി മലയാളി വിദ്യാർത്ഥികളും, ചെറുപ്പക്കാരും മയക്കുമരുന്നിന് അടിമപ്പെട്ടിട്ടുണ്ടെന്നും, മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി മലയാളികൾ ബാംഗ്ലൂർ ജയിലിൽ കഴിയുന്നുണ്ടെന്നും ബാംഗ്ലൂർ പോലീസ് വെളിപ്പെടുത്തുകയുണ്ടായി.
