സർക്കാർ ഉയർത്തുന്ന കാര്യങ്ങളിൽ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച കൂടി സമയം നീട്ടുന്ന കാര്യത്തിൽ സർക്കാർ അപേക്ഷ നൽകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ദില്ലി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തടയാതെ സുപ്രീംകോടതി. എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നല്‍കി. എസ്ഐആര്‍ പ്രക്രിയയ്ക്ക് നിലവിലുള്ളതിനെക്കാൾ കൂടുതൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉയോഗിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
കേരളത്തിലെ എസ്ഐആർ നടപടിയുടെ നിലവിലെ സ്ഥിതി കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ സുപ്രീംകോടതിയെ ധരിപ്പിച്ചു. ഇത് കേട്ട ശേഷാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് എസ്ഐആർ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാമെന്ന് പറഞ്ഞത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരെ എസ്ഐആർനായി ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. എന്യുമറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഒരാഴ്ചയോ അതിൽ കൂടുതലോ നീട്ടുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകിയത്. നീട്ടണമെന്ന ആവശ്യം ന്യായമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അപേക്ഷ കിട്ടി രണ്ട് ദിവസത്തിനുള്ളിൽ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.
സംസ്ഥാന സർക്കാരുകൾക്കും ഭരണഘടനസ്ഥാപനങ്ങൾക്കും ഉള്ളതിനെക്കാൾ പ്രശ്നം എസ്ഐആർ കാരണം രാഷ്ട്രീയ പാർട്ടികൾ നേരിടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി അറിയിച്ചു. എസ്ഐആർ ഫോമുകളുടെ ഡിജിറ്റലൈസേഷൻ 88 ശതമാനം പൂർത്തിയായി എന്നും എസ്ഐആര്‍ നടപടികളുടെ സമയപരിധി നീട്ടി നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.

