എൻഎസ്എസിന് കീഴിലുള്ള സ്‌കൂളുകളിൽ 2021 മുതൽ നിയമിച്ച 350 ഓളം തസ്‌തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർ‍ദ്ദേശം

ദില്ലി: ഭിന്നശേഷി സംവരണത്തിനായി തസ്തികൾ മാറ്റിവെച്ച സാഹചര്യത്തിൽ എൻഎസ്എസിന് കീഴിലുള്ള സ്കുളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിർദ്ദേശം. എൻഎസ്‌എസിന് കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി അറുപത് സീറ്റുകൾ മാറ്റിവെച്ചതായി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.

ഇതോടെ കഴിഞ്ഞ നാല് വർഷത്തിനിടെ നിയമനം നടന്ന 350 ലധികം തസ്തികൾ സ്ഥിരമാകും. കേസിൽ എൻഎസ്എസിനായി മുതിർന്ന അഭിഭാഷകൻ ദാമാ ശേഷാദ്രി നായിഡു അഭിഭാഷകരായ എം ഗീരീഷ് കുമാർ, വിജുലാൽ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി.വി ദിനേഷ്, സ്റ്റാൻ്റിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് ഹാജരായത്. ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിനാൽ തസ്തിക അംഗീകരിക്കാത്തതിനെതിരെ മറ്റു എയ്‌ഡഡ് സ്കൂളുകളിൽ അധ്യാപകർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.