Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ്: റിട്ട് ഹര്‍ജിയും വിലപ്പോയില്ല, പരിസ്ഥിതി ആഘാതം പിന്നെ പഠിക്കാമെന്ന് സുപ്രീംകോടതി

മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്തെ താമസക്കാന്‍റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. . 

Supreme court refused to hear plea on  marad flat case
Author
Maradu, First Published Sep 18, 2019, 11:35 AM IST

ദില്ലി: മരട് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്തെ താമസക്കാന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി.  മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്നും ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എംജി എന്നയാളായിരുന്നു സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. കായലുകള്‍ക്കു സമീപമാണ് ഈ ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ല. മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും വിദഗ്‍ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഫ്ലാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി. മന്ത്രാലയത്തിന്‍റെ അഭിപ്രായം കൂടി കേട്ടശേഷമേ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്താവൂ എന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ ഫ്ലാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഹർജിയിൽ ഉന്നയിക്കും. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Follow Us:
Download App:
  • android
  • ios