Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്‍റെ ഹർജിയിൽ നാളെ വിധി

മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളു എന്നാണ് ദിലീപിന്‍റെ വാദം. 

supreme court to decide on allowing dileep access to visuals in actress molestation case
Author
Delhi, First Published Nov 28, 2019, 6:36 PM IST

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ദൃശ്യങ്ങൾ കേസിലെ രേഖയാണെന്നും അത് കാണുവാൻ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. 

കർശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങൾ കൈമാറരുതെന്ന് ആക്രമണത്തിന് ഇരയായ നടി നേരത്തെ സുപ്രീംകോടതിയിൽ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ദൃശ്യങ്ങൾ കാണിക്കുന്നതിന് തടസമില്ലെന്നും. എന്നാൽ, പകർപ്പ് കൈമാറരുതെന്നുമാണ് നടിയുടെ ആവശ്യം. തന്റെ സ്വകാര്യത മാനിക്കണമെന്ന് നടി കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കർശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം. ദൃശ്യങ്ങൾ നൽകുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാരും വാദങ്ങൾ എഴുതി നൽകിയിരുന്നു. 

മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ലെന്നും ദിലീപ് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളുവെന്നാണ് ദിലീപ് രേഖാമൂലം നല്‍കിയ വാദങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർ​ഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടിരുന്നു. ദൃശ്യങ്ങളിൽ വാട്ടർമാർക്ക് ഇട്ട് നൽകണം. വാട്ടർ മാർക്കിട്ടാൽ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നുമാണ് ദിലീപിന്‍റെ വാദം.

ദൃശ്യങ്ങൾ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നും നടി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്.

Follow Us:
Download App:
  • android
  • ios