216 ലിറ്റർ കർണാടക മദ്യവും, 121 ലിറ്ററോളം ഗോവൻ മദ്യവുമാണ് ആണ് ആരിക്കാടി ടൗണിൽ വെച്ച് നടന്ന വാഹന പരിശോധനയ്ക്കിടെ കണ്ടെടുത്തത്

കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 337 ലിറ്റർ മദ്യം എക്സൈസ് അധികൃതർ പിടികൂടി. കാസർഗോഡ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. 216 ലിറ്റർ കർണാടക മദ്യവും, 121 ലിറ്ററോളം ഗോവൻ മദ്യവുമാണ് ആണ് ആരിക്കാടി ടൗണിൽ വെച്ച് നടന്ന വാഹന പരിശോധനയ്ക്കിടെ കണ്ടെടുത്തത്. 

മദ്യവുമായി കാറിൽ വരികയായിരുന്ന വിനീത് ഷെട്ടി, സന്തോഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ്
സ്‌ക്വാഡിലെ പ്രിവെന്റീവ് ഓഫീസർ സാജൻ അപ്യാലിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മെയ്മോൾ ജോൺ, മഞ്ജുനാഥൻ വി, നസറുദ്ദിൻ. എ. കെ, സോനു സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ പി.എ എന്നിവരാണ് അനധികൃത മദ്യക്കടത്ത് പിടികൂടിയത്.

കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട് ദിനം ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വടക്കാഞ്ചേരി പൊലീസ് പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരിൽ നിന്നും വീട്ടിൽ സൂക്ഷിച്ച നിലയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. 

കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചു പോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൻ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്‍റെ 150 ബോട്ടിൽ മദ്യമാണ് പൊലീസ് പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വിൽപ്പന നടത്താനും, ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാൽ ഇത് മുൻനിർത്തി അനധികൃത വിപണനം നടത്തുന്നതിനുമായും സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം