പാലാരിവട്ടം അഴിമതി; ടി ഒ സൂരജടക്കമുള്ളവരുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സർക്കാർ വകുപ്പ് സെക്രട്ടറി എന്ന നിലയിൽ മന്ത്രി ഇറക്കിയ ഉത്തരവിൽ ഒപ്പുവെക്കുകമാത്രമാണ് താൻ ചെയ്തതെന്നാണ് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികൾ സമർപ്പിച്ച ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി എംഡി സുമിത് ഗോയൽ, റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എ.ജി.എം എം.ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്‍റ് ജനറൽ മാനേജർ ബെന്നിപോൾ എന്നിവർ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സർക്കാർ വകുപ്പ് സെക്രട്ടറി എന്ന നിലയിൽ മന്ത്രി ഇറക്കിയ ഉത്തരവിൽ ഒപ്പുവെക്കുകമാത്രമാണ് താൻ ചെയ്തതെന്നാണ് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് വിജിലൻസ് നിലപാട്. അഴിമതിയിൽ ടി ഒ സൂരജിന്റ പങ്ക് കൂടുതൽ വ്യക്തമാക്കി വിജിലൻസ് പുതുക്കിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കും. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരുകയാണെന്നും വിജിലൻസ് കോടതിയെ അറിയിക്കും.