കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനം. കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലകൊള്ളണമെന്ന് ടി സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണ്. ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് എംഎൽഎ വിമർശിച്ചു.
529 കോടി തിരിച്ച് അടക്കണം എന്ന് ഒരു ദുരന്തത്തിൽ അകപ്പെട്ട സാംസ്ഥാനത്തോട് പറഞ്ഞത് ഒരു ദേശീയ സർക്കാരിന് ചേർന്നതല്ല. കേന്ദ്രം കാണിച്ചത് ജന്മിയുടെ സ്വഭാവമാണ്. കേന്ദ്ര സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണ്. ഉപാധി ഇല്ലാത്ത പണം അനുവദിക്കുമെന്നാണ് കരുതിയത്. കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലപാട് സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചത്. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് കേന്ദ്രം വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യം അറിയിച്ച് ധന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ധന വകുപ്പ് വൃത്തങ്ങളുടെ പ്രതികരണം.
വയനാട് പുനരധിവാസം; 16 പദ്ധതികള്‍ക്കായി 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം

