തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണം, റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം; 'മുല്ലപ്പെരിയാറിൽ' റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. സൗഹാർദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ (mullaperiyar dam) ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് (tamilnadu) കൊണ്ടു പോകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ (Roshy Agustine). റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. സൗഹാർദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ഇടുക്കിയിലേക്ക് തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് ഇന്നലെ രാത്രിയോടെ വർദ്ധിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. രാത്രി ഒൻപതു മണിക്ക് രണ്ടാമത്തെ ഷട്ടറും മുപ്പത് സെൻറിമീറ്റർ ഉയർത്തി. മൂന്ന് ഷട്ടറുകളിലുമായി ആകെ 825ക്യൂമിക്സ് വെള്ളമാണ് പുറത്തേക്ക് വിടുന്നത്. ജലനിരപ്പ് കുറക്കാനായി കൂടുതൽ വെള്ളം തുറന്നു വിടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എൻജിനീയർ തലത്തിൽ ചർച്ച നടത്തി. ഇതേ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനമായത്. പെരിയാറിൽ നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ മാത്രമായിരിക്കും വെള്ളം ഉയരാൻ സാധ്യത. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 138.85 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.
12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് തീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഐഎംഡി യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും നാളെ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.
മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.