സ്ട്രോക്ക് വരാൻ സാധ്യതയുള്ള സ്ത്രീയാണെന്നും വീട്ടിനകത്ത് പ്രായമായ അമ്മയുണ്ടായിരുന്നുവെന്നും പറഞ്ഞ വീട്ടമ്മ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് തിരുവനന്തപുരത്ത് തൊടുത്ത ടിയർ ഗ്യാസ് ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടിൽ പതിച്ചു. വീട്ടിന് മുന്നിലാണ് ടിയർ ഗ്യാസ് വീണത്. ഇത് എന്താണ് സംഭവമെന്ന് വൈകിയാണ് അറിഞ്ഞതെന്നും താൻ മരുന്ന് അലർജിയുള്ള സ്ട്രോക്ക് വരാൻ സാധ്യതയുള്ള സ്ത്രീയാണെന്നും വീട്ടിനകത്ത് പ്രായമായ അമ്മയുണ്ടായിരുന്നുവെന്നും പറഞ്ഞ വീട്ടമ്മ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

YouTube video player

അതിനിടെ വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെ ഇടത് കൺവീനർ ഇപി ജയരാജൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് മുഖ്യമന്ത്രി ഇറങ്ങിപ്പോയ ശേഷമാണ്. മദ്യപിച്ച് ലക്കുകെട്ടാണ് ഇവരുണ്ടായിരുന്നത്. അവരെ തടഞ്ഞു. ഇത്തരം സമരം ഒരു പാർട്ടിക്ക് ഭൂഷണമല്ല. മദ്യപിച്ച് വിമാനത്തിനകത്ത് കുഴപ്പമുണ്ടാക്കാൻ ഇവരെ പറഞ്ഞുവിട്ടവരാണ് കുറ്റക്കാർ. യാത്രക്കാരെ അവർ ബുദ്ധിമുട്ടിച്ചു. തള്ളിക്കയറിയിട്ട് മദ്യപിച്ച് ലക്കുകെട്ട് മറ്റ് യാത്രക്കാരെ ശല്യം ചെയ്തവരെ തടഞ്ഞുനിർത്തുകയാണ് താൻ ചെയ്തത്. ഞാൻ അവരുടെ മുന്നിൽ നിന്നു. ഈ നാട്ടിലെ ജനങ്ങൾ കോൺഗ്രസിനെ കുറിച്ച് മനസിലാക്കട്ടെ. വിഡി സതീശനും കൂട്ടരും നടത്തുന്ന കാര്യം ജനം തിരിച്ചറിയട്ടെ എന്നും ഇപി ജയരാജൻ പറഞ്ഞു.

YouTube video player

മുഖ്യമന്ത്രിക്കൊപ്പം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.