സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പത്താം ദിനം പിന്നിടുന്നു. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ ഇന്നെത്തി.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പത്താം ദിനം പിന്നിടുന്നു. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ ഇന്നെത്തി. സമരക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ സമൻസ് നൽകിയ നടപടിയ സതീശൻ വിമർശിച്ചു. കേരളത്തിൽ സ്റ്റാലിന്റെ യുഗമല്ലെന്നായിരുന്നു വിമർശനം. രണ്ട് മാസത്തെ വേതന കുടിശ്ശിക അനുവദിച്ചെങ്കിലും സമരം ശക്തമായി തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

സമരങ്ങള്‍ക്കും ഏറെ വിവാദങ്ങള്‍ക്കുമൊടുവില്‍ ആശ വർക്കർമാർക്ക് രണ്ട് മാസത്തെ കുടിശിക സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇന്ന് മുതല്‍ വേതനം വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. സമരം 9 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ രണ്ടു മാസത്തെ കുടിശിക അനുവദിച്ചത്. ഇതിനായി 52. 85 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 

എന്നാൽ ഓണറേറിയം വര്‍ധന ഉള്‍പ്പെടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്. വേതന കുടിശിക മാത്രം അല്ല പ്രശ്നമെന്നും ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുക, പെൻഷൻ അനുവദിക്കുക,എന്നീ ആവശ്യങ്ങൾ കൂടി അംഗീകരിച്ചാലെ സമരം പിൻവലിക്കൂവെന്ന് പ്രസിഡന്റ്‌ വി കെ സദാനന്ദൻ വ്യക്തമാക്കിയിരുന്നു. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates