ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പൊലീസ്.

തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ വിദ്വേഷ വീഡിയോ നീക്കം ചെയ്യാനുള്ള നീക്കവുമായി പൊലീസ്. വിഡീയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മെറ്റക്ക് പൊലീസ് കത്ത് നൽകും. അറസ്റ്റ് നടപടിക്ക് ശേഷം ഇന്ന് കത്ത് നൽകാനാണ് തീരുമാനം. അതേസമയം, മോഹൻദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം.

ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു. സൈബർ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വാനത്തിന് കേസെടുത്തത്.