മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷമായിരിക്കും ഇപി വീണ്ടും പത്മജയുമായി സംസാരിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതെന്നും കുറ്റബോധം തോന്നാത്ത പൊസിഷൻ ആണ് വാഗ്ദാനം ചെയ്തിരുന്നത്, അക്കാര്യം അവരിനി ഭാവിയില്‍ മനസിലാക്കുമെന്നും നന്ദകുമാര്‍.
കൊച്ചി: ബിജെപിയിലേക്ക് ചേരുന്നതിന് മുമ്പ് തനിക്ക് എല്‍ഡിഎഫില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുള്ളതായി പത്മജ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമായി പ്രതികരിക്കുകയാണ് അന്ന് എല്‍ഡിഎഫിന് വേണ്ടി പത്മജയ്ക്ക് ഇടനിലക്കാരൻ ആയി നിന്നു എന്ന് അവകാശപ്പെടുന്ന ടിജി നന്ദകുമാര്‍.
പ്രതീക്ഷിച്ച സൂപ്പർ പദവി കിട്ടാത്തത് കൊണ്ടാണ് പത്മജ വേണുഗോപാലിന്‍റെ എല്‍ഡിഎഫ് പ്രവേശം മുടങ്ങിയത് എന്നാണ് ടിജി നന്ദകുമാര്‍ പറയുന്നത്. എല്‍ഡിഎഫ് കണ്‍വീനറായ ഇ പി ജയരാജന്‍റെ നിര്‍ദേശപ്രകാരം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് മൂന്ന് തവണ പത്മജയുമായി എല്‍ഡിഎഫ് പ്രവേശത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും നന്ദകുമാര്‍.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും നിയോജകമണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പത്മജ വേണുഗോപാല്‍ ദുബായിലായിരുന്നു, അങ്ങനെ ഇപി ജയരാജൻ പത്മജയോട് സംസാരിക്കാൻ പറഞ്ഞു, ആദ്യം ആവശ്യപ്പെട്ടത് അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യക്കെതിരായി വന്ന വീഡിയോ കമന്‍റിനെതിരെ പ്രതികരിക്കാൻ ആണ്, അത് പത്മജ ചെയ്തു. പത്രങ്ങളിലും ഇതിന്‍റെ വാര്‍ത്ത വന്നിരുന്നു, എല്‍ഡിഎഫിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി പത്മജ വേണുഗോപാലിനെ പരിഗണിക്കാനുള്ള മാര്‍ഗങ്ങള്‍ ഇടതുമുന്നണി കണ്ടെത്തി, പക്ഷേ ആ പൊസിഷൻ അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല, അവരൊരു സൂപ്പര്‍ പൊസിഷനാണ് ഉദ്ദേശിച്ചിരുന്നത്, വനിതാ കമ്മീഷൻ പോലൊരു പൊസിഷൻ പോര എന്നവര്‍ക്ക് തോന്നിക്കാണും, അവര്‍ ആവശ്യപ്പെട്ടതല്ല- പ്രതീക്ഷിച്ചത് കിട്ടാതെ പോയതാണ് കാര്യമെന്നും നന്ദകുമാര്‍.
മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷമായിരിക്കും ഇപി വീണ്ടും പത്മജയുമായി സംസാരിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതെന്നും കുറ്റബോധം തോന്നാത്ത പൊസിഷൻ ആണ് വാഗ്ദാനം ചെയ്തിരുന്നത്, അക്കാര്യം അവരിനി ഭാവിയില്‍ മനസിലാക്കുമെന്നും നന്ദകുമാര്‍.
മുമ്പ് കെ കരുണാകരൻ എകെ ആന്‍റണി സര്‍ക്കാരിനെ അട്ടിമറിക്കാനായി എല്‍ഡിഎഫിന്‍റെ സഹായം തേടുമ്പോള്‍ അതിന്‍റെ നീക്കങ്ങള്‍ക്ക് ചരട് വലിച്ചത് പത്മജയും അതിന് തടസമായത് മുരളിയുമാണ്, അന്ന് എല്‍ഡിഎഫിന്‍റെ സഹായത്തോടെ കെ കരുണാകരൻ കേരളത്തില്‍ മുഖ്യമന്ത്രി ആയേനെയെന്നും നന്ദകുമാര്‍.
താൻ എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്ന ആളല്ലെന്നും ടിജി നന്ദകുമാര്‍ വ്യക്തമാക്കി.
Also Read:- സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ലെന്ന് കെ സുരേന്ദ്രൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
