.ഒന്ന് (1)എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും .ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യമെന്നും തരൂർ

ദില്ലി: വീണ്ടും തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂർ. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെയാണ് അദ്ദേഹം രംഗത്തെതതിയത്. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം. ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കും. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും.രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ നടന്നത് നാടകീയ നീക്കങ്ങള്‍ നടന്നു. വിശ്വസ്തനായ അശോക് ഗലോട്ടിനെ താക്കോല്‍ ഏല്‍പിക്കാന്‍ നോക്കിയെങ്കില്‍ രാജസ്ഥാന്‍ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗലോട്ട് ഹൈക്കമാന്‍ഡിന്‍റെ ആക്ഷന്‍ പ്ലാന്‍ തകര്‍ത്തു. കറങ്ങിത്തിരഞ്ഞ് ഒടുവില്‍ നറുക്ക് വീണത് എണ്‍പതുകാരനായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക്. ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂര്‍ ഖര്‍ഗയെ നേരിടാന്‍ ഗോദയിലെത്തി.

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജ്ജന്‍ ഖര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും കണ്ടത് പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖര്‍ഗെക്ക് പിന്നില്‍ അണിനിരന്നത്. നേതൃത്വത്തിന്‍റെ വിവേചനത്തിനും, വോട്ടര്‍പട്ടികയിലെ ക്രമക്കേടിനുമെതിരെ തരൂരിന് പലകുറി പ്രതികരിക്കേണ്ടി വന്നു. എന്നാല്‍ പരാതികള്‍ നിര്‍ദാക്ഷണ്യം തെരഞ്ഞെടുപ്പ് സമിതി തള്ളി. നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ് . എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത്. എഐസിസിസി പിസിസി അംഗങ്ങളായ ഒന്‍പതിനായിരത്തി മുന്നൂറ്റി എട്ട് വോട്ടര്‍മാര്‍. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ്. ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലപ്രഖ്യാപനം. 

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ: അവസാന വട്ട പ്രചരണത്തിൽ തരൂരും ഖാർഗെയും