തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നതിന് 26 ദിവസം മുൻപ് കുട്ടിയുടെ അമ്മൂമ്മ പീഡനവിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞതിനെ തുടർന്ന് ഹെൽപ്പ്ലൈനിൽ വിളിച്ചെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് പുറത്തുവന്ന ഫോൺ സംഭാഷണം വ്യക്തമാക്കുന്നു. 

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പുതിയ വിവരം. കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ ഹെൽപ്പ്ലൈനിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാ​ഗത്തെ വിവരം അറിയിക്കുന്ന ഫോൺ ശബ്ദസന്ദേശം വാർത്താ വെബ്സൈറ്റായ ദ് ന്യൂസ് മിനിറ്റ് പുറത്തുവിട്ടു. മെയ് മൂന്നിനാണ് റീന ഹെൽപ്ലൈനിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. പരാതി അറിയിച്ച് 26-ാം ദിവസം കുഞ്ഞ് കൊല്ലപ്പെട്ടു. അഖിലയുടെ അമ്മ റീനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെൽപ് ലൈനിലേക്ക് വിളിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. പരാതിയിൽ ഒരു തുടർനടപടിയും സ്വീകരിക്കാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്‍റെ കൊലപാതകം കേരളത്തെ ഞ‌െട്ടിച്ച സംഭവമായിരുന്നു. ഒന്നരവയസ്സുകാരൻ നേരിട്ടത് അതിക്രൂരമർദ്ദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്ക്കര്‍, അമ്മ അഖില എന്നിവരാണ് കേസിലെ പ്രതികള്‍, അഷ്കര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. ഒന്നവയസ്സുകാരൻ അർഷിദ് അമ്മയിൽ നിന്നും അമ്മയുടെ പങ്കാളിയിൽ നിന്ന് മാസങ്ങളോളം നേരിട്ടത് അതിക്രൂരമായ മർദ്ദനമാണ്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.