സംസ്ഥാനത്ത് വ്യാപകമായി നിലവിലുള്ള ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം ഇനി വേണ്ട എന്നാണ് ബാലാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: 

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അധ്യയനവർഷം മുതൽ മിക്സഡ് സ്കൂളുകൾ മതിയെന്ന് ബാലാവകാശ കമ്മീഷൻ. സഹവിദ്യാഭ്യാസം നടപ്പാക്കാനായി ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നീ വിഭജനം മാറ്റണമെന്നാണ് ശുപാർശ. ഇതിനായി കർമ്മ പദ്ധതി തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും 
എസ്ഇആർടിക്കും നിർദ്ദേശം നൽകി. 

തുല്യതയിലേക്കുള്ള നിർണ്ണായക ചുവടുവയ്പ്പായ ഉത്തരവാണ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിപ്പിച്ചത്. വിവിധ പഠനങ്ങളെ ചൂണ്ടിക്കാട്ടി ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിനും ആ‌ൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവർത്തകനായ ഡോക്ടർ ഐസക് പോൾ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ബാലാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്.

സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കളെ ബോധവത്കരിക്കാനും ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളണം. ശുപാർശയിൽ സ്വീകരിച്ച നടപടികൾ 90 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നും ബാലാവകാശ കമ്മീഷൻ പറയുന്നു. 

സംസ്ഥാനത്ത് നിലവിൽ 280 ഗേൾസ് സ്കൂളുകളും 164 ബോയസ് സ്കൂളുകളുമാണുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പതിനൊന്ന് സ്കൂളുകൾ മിക്സഡാക്കിയിരുന്നു. പിടിഎ ആവശ്യപ്പെട്ടാൽ സ്കൂളുകൾ മിക്സഡ് ആക്കി മാറ്റാം എന്നാണ് സർക്കാർ നിലപാട്. ഈ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷൻ്റെ നിര്‍ദ്ദേശം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കും. 

 പ്ലസ് വണ്‍ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് (plus one Admission) ഓൺലൈൻ വഴി അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാർഥികൾ നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സിബിഎസ് ഇയുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തതിനാൽ തങ്ങൾക്ക് അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നാണ് ഹർജിയിലുളളത്. ഇന്നലെ ഹർജി പരിഗണിച്ച ഹൈക്കോടതി പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുന്നതിനുളള സമയപരിധി ഇന്നുച്ചവരെ നീട്ടിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനുളള നടപടികൾ തുടരുകയാണെന്നും രണ്ട് ദിവനസത്തിനുളളിൽ പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിബിഎസ് ഇ അറിയിച്ചത്.