പി എസ് സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുന്നതിൽ തീരുമാനം. ഫയലുകൾ ആവശ്യപ്പെട്ട് പിഎസ്‍സിക്ക് കത്ത് നൽകും.
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ കേസെടുക്കേണ്ടെന്നാണ് ധാരണ. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം. ഇതിനിടെ ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‍സിക്ക് കത്ത് നൽകും. പിഎസ്‍സി ഫയലുകൾ വിട്ടുനൽകിയില്ലെങ്കിൽ നിയമയുദ്ധത്തിലേക്ക് നീങ്ങിയേക്കും.
അതേസമയം, ഐജി അജിതാ ബീഗത്തിന്‍റ നേതൃത്വത്തിലുള്ള സംഘമാണ് പി എസ് സി ക്രമക്കേട് അന്വേഷിക്കുന്നത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടുന്നു. ആസൂത്രണ ബോര്‍ഡിലെ നിയമനത്തട്ടിപ്പ് വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഉപദേശം നൽകിയത് നിയമവകുപ്പ്. വിജിലൻസ് അന്വേഷണത്തിന് തടസ്സവാദം ഉന്നയിച്ചു. എന്നാൽ പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണ്ടെന്നായിരുന്നു ഡയറക്ടര്‍ ജനറൽ പ്രോസിക്യൂഷന്‍റെ ഉപദേശം. ഈ സാഹചര്യത്തിലാണ് ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നത്.
