സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി. 

പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ട്വിസ്റ്റ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോ​ഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീന വെളിപ്പെടുത്തി. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആ​രോ​ഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോൾ കടിയുടെ പാടൊന്നും കണ്ടില്ല. മാത്രമല്ല, പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. അത് വിഷമില്ലാത്ത പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അമ്മയ്ക്ക് ക്രമാതീതമായ ഒരു ഭയമുണ്ടായിരുന്നത് കൊണ്ട് മേജർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ വ്യക്തമായ കാര്യം റഫർ ചെയ്ത നടപടി തെറ്റായിരുന്നു എന്നാണ്. ചിറ്റൂർ സ്ഥാപനത്തിലും ആന്റി സ്നേക് വെനം ഉണ്ടായിരുന്നു. ആ സാഹചര്യത്തിൽ അമ്മയെ പുറത്തേക്ക് വിടണ്ട സാഹചര്യമില്ലായിരുന്നു. അതെന്തുകൊണ്ടാണെന്നുള്ള കാര്യം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.' ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ. ജെ. റീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇന്ന് രാവിലെ 11 മണിയോടെയാണ് പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പാമ്പുകടിച്ചതായി പരാതി ഉയര്‍ന്നത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ കുഞ്ഞിന്‍റെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചെന്ന് യുവതി അറിയിച്ചത്. 

YouTube video player