യൂണിവേഴ്സിറ്റി കോളജില്‍ ഇനി പഠിക്കാനില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി
ക്യാമ്പസ്സിലെ എസ്എഫ്ഐ യൂണിയൻ നേതാക്കളുടെ സമ്മർദ്ദമാണ് കാരണമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്.
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി കോളേജ് മാറ്റത്തിന് അപേക്ഷ നൽകി. ഭയം കൊണ്ടാണ് കോളേജ് മാറാനും പരാതിയിൽ നിന്ന് പിൻവാങ്ങാനും തീരുമാനിച്ചതെന്ന് വിദ്യാർത്ഥിനിയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസ്സിലെ എസ്എഫ്ഐ യൂണിയൻ നേതാക്കളുടെ സമ്മർദ്ദമാണ് കാരണമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. പക്ഷെ പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി അറിയിച്ചു.
എന്നാൽ പെൺകുട്ടി ഇനി യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനില്ലെന്ന് തീരുമാനിച്ചു. ബന്ധുക്കൾക്കൊപ്പമെത്തി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. ആത്മഹത്യാകുറിപ്പിൽ എസ്എഫ്ഐ നേതാക്കളുടെ പേര് പെൺകുട്ടി എഴുതിയിരുന്നു. എന്നാല്‍, കേസില്‍നിന്ന് പിന്നോട്ട് പോയതോടെ പൊലീസ് അന്വേഷണം നിലച്ചമട്ടായി. വിദ്യാഭ്യാസവകുപ്പ് തല അന്വേഷണം തുടരുന്നുണ്ട്.