ശബരിമല മേൽശാന്തി നിയമനം; തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
ശബരിമല മാളികപ്പുറം മേൽശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവർ മലയാള ബ്രാഹ്മണൻ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി.
കൊച്ചി: ശബരിമല മേൽശാന്തി നിയമന വിജ്ഞാപനത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി കേസ് ഓഗസ്റ്റ് 12 ന് പരിഗണിക്കാനായി മാറ്റി.
ശബരിമല മാളികപ്പുറം മേൽശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവർ മലയാള ബ്രാഹ്മണൻ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി. ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് ഹർജിക്കാരന്‍റെ വാദം. മേൽശാന്തി നിയമനത്തിനുള്ള ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. കോട്ടയം സ്വദേശി വിഷ്ണു നാരായണനാണ് വിജ്ഞാപനം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona