കെഎസ്യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവം; കോഴിക്കോട് ഡിസിപിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
സിറ്റി പോലീസ് കമ്മീഷണർ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു
![The incident of strangulation of KSU worker; Human Rights Commission registered a case against Kozhikode DCP The incident of strangulation of KSU worker; Human Rights Commission registered a case against Kozhikode DCP](https://static-ai.asianetnews.com/images/01hgbdb0jjnszst67pyp2rq51v/ksu-protest_363x203xt.jpg)
കോഴിക്കോട്: കോഴിക്കോട് ഡിസിപി കെ ഇ ബൈജു കെഎസ് യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിസിപിക്ക് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ് അയച്ചു. സിറ്റി പോലീസ് കമ്മീഷണർ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയർപേഴ്സൻ കെ. ബൈജു നാഥാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത്, നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയപ്പോഴാണ് കെ എസ് യു പ്രവര്‍ത്തകന്‍ ജോയല്‍ ആൻറണിയുടെ കഴുത്തു പിടിച്ച് ഡിസിപി കെഇ ബൈജു ഞെരിച്ചത്.
സംഭവത്തില്‍ കഴുത്തിന് പരിക്കേറ്റതായി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയല്‍ ആൻറണി പരാതിയും നല്‍കിയിരുന്നു. നവകേരള സദസ്സ് പരിപാടിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ പോകുന്നതിനിടെയാണ് എരിഞ്ഞിപ്പാലത്ത് കരിങ്കൊടി പ്രതിഷേധത്തിന് കെ എസ് യു പ്രവര്‍ത്തകരെത്തിയത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിനിടെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ കമ്മീഷണർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് കോണ്‍ഗ്രസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.