മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ച പ്രശ്നം ഇപ്പോഴും ബാക്കിയാണ്.

തിരുവനന്തപുരം: ഗവര്‍ണ്ണറുടെ നയപ്രഖ്യാപന (Arif Mohammad Khan) പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചത് മൂലമുണ്ടായത് കടുത്ത അനിശ്ചിതത്വമായിരുന്നു. ഒടുവില്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ച പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ച പ്രശ്നം ഇപ്പോഴും ബാക്കിയാണ്.

ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയില്‍ ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും നയപ്രഖ്യാപന പ്രസംഗം. സില്‍വര്‍ ലൈനുമായി മുന്നോട്ട്പോകുമെന്ന പ്രഖ്യാപനം ഉണ്ടാകും. കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളും ഉണ്ടാകാം. ഒന്‍പത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. മാര്‍ച്ച് 11 നാണ് ബജറ്റ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനൻസ്, കെഎസ്ഇബി വിവാദം, ഗവര്‍ണ്ണര്‍ - സര്‍ക്കാര്‍ തര്‍ക്കം എന്നിവയൊക്കെ നിയമസഭയില്‍ വലിയ ചര്‍ച്ചയാകും.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ്ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാട് എടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവ‌ർണ്ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണ്ണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തന്‍റെ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവർണ്ണര്‍ തുറന്നടിച്ചു. നിയമനത്തിൻെറ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവർണർ പറഞ്ഞു.

YouTube video player

പേഴ്സണ്‍ല്‍ സ്റ്റാഫ് നിയമനങ്ങളിൽ ചടർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവർണ്ണര്‍ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെൻറിലും തിരിക്കിട്ട ചർച്ചകള്‍. ഒടുവിൽ ഗവര്‍ണ്ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.

  • അയൽവാസികൾ പോലും അറിയാതെ വ്യാജവാറ്റ്; മണം പുറത്താവാതിരിക്കാന്‍ സാങ്കേതിക വിദ്യ, ഒടുവില്‍ പൊലീസ് പൊക്കി

വീട് വാടകയ്‌ക്കെടുത്ത് വ്യാജവാറ്റ് (Illegal liqour sale) കേന്ദ്രം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. തൃശൂർ അന്നമനടയ്ക്കടുത്ത് വാറ്റു കേന്ദ്രം നടത്തിയിരുന്ന കാലടി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രധാന പാതയ്ക്ക് അരികിലായുള്ള വീട്ടിൽ ഇയാൾ വാറ്റുകേന്ദ്രം നടത്തിയത്. 

കല്ലൂരിലെ പ്രധാന റോഡിനോടു ചേർന്നുള്ള പഴയ വീട് സുനിൽ കുമാർ വാടകയ്ക്ക് എടുത്തത് രണ്ടു വർഷം മുൻപാണ്. കുടുംബത്തോടൊപ്പം ഇവിടെ തന്നെയാണ് താമസം. രണ്ട് വർഷമായി വീട്ടിൽ വൻതോതിൽ വാറ്റുചാരായം ഉണ്ടാക്കുന്നുണ്ട്‌. എന്നാൽ അയൽവാസികൾക്ക് പോലും ഇതുവരെ യാതൊരു സംശയത്തിനും ഇട നൽകാതെയായിരുന്നു പ്രവർത്തനം.

ആരും അറിയാതിരിക്കാന്‍ ആവശ്യമായ മുൻകരുതലൊരുക്കിയാണ് വ്യാജവാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാറ്റിന്റെ മണം പുറത്തേക്ക് വരാതിരിക്കാൻ വീടിന്റെ ചുവര് തുളച്ച് നിരവധി പൈപ്പുകൾ സെപ്റ്റിക് ടാങ്കിലേക്ക് നീട്ടിവലിച്ചു. ഇടപാടുകാരെ ഒരാളെ പോലും താമസിക്കുന്ന വീട്ടിലേക്ക് സുനിൽകുമാർ അടുപ്പിക്കാറില്ല. ആവശ്യക്കാർക്ക് അങ്ങോട്ട് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് നേരിട്ട് നടത്തിയ പരിശോധനയിലാണ് വൻതോതിൽ വാറ്റ് നിര്‍മിക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വില്‍ക്കാൻ വെച്ചിരുന്ന മൂന്നര ലിറ്റര്‍ വാറ്റ് ചാരായവും 500 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. വാറ്റ് വിതരണത്തിനായി 2 ചാക്ക് നിറയെ പ്ലാസ്റ്റിക് കുപ്പികള്‍ ഇയാള്‍ ശേഖരിച്ചുവച്ചിരുന്നു. വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വാറ്റ് കേന്ദ്രത്തെ കുറിച്ച് അറിയുന്നത്. റെയ്‌ഡ് വിവരം അറിഞ്ഞ സുനിൽ കുമാർ മുങ്ങി. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.