മുനമ്പം വിഷയത്തിൽ മുൻ സർക്കാർ പോകുന്ന പോക്കിൽ വഖഫ് ബോർഡിനെ ഉപയോഗിച്ച് പ്രശ്നമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. ആരെയും കുടിയിറക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, സർക്കാരിനെയും വഖഫ് ബോർഡിനെയും വിമർശിച്ച് ദീപിക പത്രത്തിൽ മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘ്പരിവാർ വർഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഭൂമി വഖഫിന്റേതാണെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാറിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയിടം തുരുത്തിൽ പാര്യത്തുകാവിൽ ആരെയും വഴിയാധാരമാക്കില്ലെന്നും പുനരധിവസിപ്പിക്കുമെന്നും മുൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. മുൻമന്ത്രിമാർ സമരം ചെയ്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം
കൊച്ചി മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.
മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ലെന്നും മതേതര കേരളത്തെയാണെന്നും പറയുന്നു. തങ്ങളുടേതെന്നു തങ്ങൾക്കു തോന്നുന്ന ഏതു സ്വത്തും കൈവശപ്പെടുത്താൻ അനുവദിക്കുന്ന വഖഫ് വകുപ്പുകൾ ഈ മതേതര രാജ്യത്ത് ഇതിനോടകം വരുത്തിവച്ചിട്ടുള്ള വിനാശങ്ങൾ എല്ലാവരും ഓർമിക്കുന്നതു നല്ലതാണെന്നും തീവ്രഹിന്ദുത്വയെ രാജ്യത്ത് വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകുമെന്നും എഡിറ്റോറിയലിൽ പറയുന്നു.
കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തെങ്കിലും അതിന് മുമ്പ് മതനിയമത്തിൽ പെട്ടുപോയ മുനമ്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനമ്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി. പിണറായി സർക്കാർ കുറെയൊക്കെ ശ്രമിച്ചെങ്കിലും പരിഹരിക്കാനായില്ല. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞിട്ടുള്ളതുകൊണ്ട് ഈ സംഭവവികാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
