എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കൊച്ചി രാമൻതുരുത്തിലെ 5000 കോടിയുടെ കപ്പൽ നിർമ്മാണ പദ്ധതി ഉൾപ്പെടെയുള്ളവ 'മിഷൻ സമുദ്ര'യുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുൻ വ്യവസായ മന്ത്രി പി. രാജീവ്, പദ്ധതിയുടെ അന്തിമ നടപടികൾ എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയിരുന്നുവെന്ന് വ്യക്തമാക്കുന്നു.
കൊച്ചി: എൽഡിഎഫ് സർക്കാർ കൊണ്ട് വന്ന പദ്ധതികൾ മിഷൻ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാക്കി എൽഡിഎഫ്. വില്ലിങ്ടൺ ഐലന്റിന് പിന്നാലെ മുഖ്യമന്ത്രി അവകാശപ്പെടുന്ന കൊച്ചി രാമൻതുരുത്തിലെ ഷിപ്പ് ബിൽഡിംഗ് പദ്ധതിയും എൽഡിഎഫ് സർക്കാർ അന്തിമനടപടികൾ പൂർത്തിയാക്കിയിരുന്നുവെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ടാറ്റയുടെ നിക്ഷേപം പൊതുവായി പറഞ്ഞതെന്ന് സർക്കാർ വാർത്തക്കുറിപ്പിൽ വിശദീകരിച്ചതല്ലാതെ മുഖ്യമന്ത്രി ഇത് വരെ പ്രതികരണം ലഭ്യമാക്കിയിട്ടില്ല.
പൊതുമധ്യത്തിൽ യുഡിഎഫിന്റേതെന്ന് പറഞ്ഞ പദ്ധതികളിലാണ് ക്രെഡിറ്റിൽ തർക്കമുയരുന്നത്. മുഖ്യമന്ത്രി പറഞ്ഞ കപ്പൽശാല നിക്ഷേപം ടാറ്റ ഗ്രൂപ്പ് അറിഞ്ഞിട്ടില്ലെന്ന നാണക്കേടിന് പിന്നാലെ കൊച്ചി രാമൻതുരുത്തിലെ പദ്ധതിയിലും സർക്കാരിനെ സംശയമുനയിൽ നിർത്തുകയാണ് എൽഡിഎഫ്. 2025 ജൂലൈയിൽ തന്നെ ഷിപ്പ് യാർഡും ഹ്യൂണ്ടായും തമ്മിൽ ഒപ്പിട്ട ജോയിന്റ് വെൻച്വറാണെന്ന് പറയുന്നു. കൊച്ചി രാമൻതുരുത്തിൽ 5000 കോടി രൂപ നിക്ഷേപത്തിൽ കപ്പൽ നിർമ്മാണ യൂണിറ്റായിരുന്നു പദ്ധതി. പദ്ധതിക്കായി സംസ്ഥാന സർക്കാർ കൈമാറേണ്ട ഭൂമിയുടെ കാര്യത്തിലും നടപടികൾ പൂർത്തിയാക്കിയിരുന്നുവെന്ന് മുൻ വ്യവസായ മന്ത്രി പി. രാജീവ് പറയുന്നു. പിന്നെ അതെങ്ങനെ മിഷൻ സമുദ്രയാകുമെന്നും രാജീവ് ചോദിക്കുന്നു.
സംസ്ഥാനത്ത് കപ്പൽ നിർമ്മാണ ശാലക്കായി ടാറ്റ ഗ്രൂപ്പ് പതിനായിരം കോടി രൂപ നിക്ഷേപം നടത്തുവെന്ന് പറഞ്ഞ് പാളിയ മുഖ്യമന്ത്രിക്ക് പുതിയ അവകാശ വാദവും തിരിച്ചടിയായേക്കും. കൊച്ചി വില്ലിങ്ടൺ ഐലന്റിൽ ടാറ്റയുടെ അനുബന്ധ കമ്പനിയുടെ നിക്ഷേപത്തിൽ 300 കോടി രൂപയുടെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും മുൻ സർക്കാരിന്റെ സമയത്ത് തന്നെ എന്നും ചിത്രങ്ങളടക്കമാണ് രാജീവ് പുറത്തുവിട്ടത്. ടാറ്റ ഗ്രൂപ്പ് നേരിട്ട് പതിനായിരം കോടി രൂപ നിക്ഷേപം നടത്തുന്നുവെന്ന് അന്തർദേശീയ മാധ്യമത്തോട് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പൊതുവായുള്ള നിക്ഷേപമെന്നാണ് ഉദ്ദേശിച്ചതെന്ന് വാർത്ത കുറിപ്പിൽ പറഞ്ഞത് അല്ലാതെ വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടോ ഫെയ്സ്ബുക്കിലോ ഇത് വരെ പ്രതികരണം നൽകിയില്ലെന്നതും ശ്രദ്ധേയം.
