ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പാസ്‌പോര്‍ട്ട് പുതുക്കാൻ കഴിയാത്തതിനാൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നടപടിക്കെതിരെ പ്രതിപക്ഷപാർട്ടികൾ രംഗത്ത് എത്തി. തന്റെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയെന്ന് ആർ രാജഗോപാൽ പ്രതികരിച്ചു. സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാർ മൗനം പാലിക്കുകയാണ്.
മാര്‍ച്ച് 27നാണ് എസ്‌ഐആറിന്റെ നടപടിക്കിടെ ആർ രാജഗോപാലിന്റെ പേര് വെട്ടിയവിവരം തെര.കമ്മീഷൻ അധികൃതർ അറിയിച്ചത്. ഇതിന് മുൻപ് ഫെബ്രുവരി 27ന് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ എസ്ഐആറിൽ പേര് വെട്ടിയ വിവരവും അപ്പീൽ നൽകിയ കാര്യവും പൊലീസിനെ രാജഗോപാൽ അറിയിച്ചു. പാൻകാർഡ് അടക്കം മറ്റ് രേഖകളും സമർപ്പിച്ചു. പേര് എസ്‌ഐആറില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ പൊലീസ് വേരിഫിക്കേഷന് സാധ്യമല്ലെന്ന് പിന്നീട് പൊലീസ് അറിയിച്ചെന്നാണ് ആർ രാജഗോപാൽ പറയുന്നത്.
പാസ്പോർട്ട് പുതുക്കി കിട്ടാത്തതിനാൽ യുഎസിൽ നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് രാജഗോപാൽ പരാതി പെട്ടിരുന്നു. നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നിയമവാഴ്ചയിൽ മുന്നോട്ട് പോകുന്ന രാഷ്ട്രം എന്ന മേൽവിലാസം ഇല്ലാതാക്കാനുള്ള ശ്രമമാണോയെന്ന് കോൺഗ്രസ് എംപി വിവേക് തൻഖ ചോദിച്ചു. ഞെട്ടിക്കുന്ന നടപടിയെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് പറഞ്ഞു. നടപടിക്കെതിരെ സിപിഎമ്മും രംഗത്ത് എത്തിയിരുന്നു. വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശനും വ്യക്തമാക്കിയിരുന്നു.



