ഏഴ് വർഷത്തിന് ശേഷം സംസ്ഥാനത്തെ തടവുകാരുടെ വേതനം വർധിപ്പിച്ചു. ഇതിൽ 30 ശതമാനം വിക്ടിം കോമ്പൻസേഷനായി പിടിക്കും. എല്ലാ വിഭാ​ഗം തടവുകാരുടെയും ശമ്പളം വർധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ വേതനം കുത്തനെ വർധിപ്പിച്ചു. ഏഴു വർഷത്തിന് ശേഷമാണ് വേതനം വർധിപ്പിച്ച് ഉത്തരവിറക്കിയത്. എല്ലാ വിഭാഗം ജോലി ചെയ്യുന്നവരുടെയും ശമ്പളം വർധിപ്പിച്ചു. സ്കിൽഡ്- സെമി സ്കിൽഡ്- അണ്‍ സ്കിൽഡ് എന്നീ മൂന്നു വിഭാഗത്തിന്റെ ശമ്പളമാണ് കൂട്ടിയത്. സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 168 ൽനിന്നും 620 രൂപയാക്കി. സെമി സ്കിൽഡ് വിഭാഗത്തിൻ്റെ ശമ്പളം 153ൽ നിന്നും 560 ആക്കി. അണ്‍ സ്കിൽഡ് വിഭാഗത്തിലെ ശമ്പളം 127ൽ നിന്നും 530 ആക്കിയും ഉയർത്തി.

സുപ്രീംകോടതി വിധി പ്രകാരം തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് വേതന വർധനയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. തടവുകാരുടെ വേതനത്തിൽ നിന്നും 30 ശതമാനം വിക്ടിം കോമ്പൻസേഷനിലേക്ക് മാറ്റും. അതിന് ശേഷം വരുന്ന തുക മൂന്നായി വിഭജിക്കും. 25 ശതമാനം ജയിലിനുള്ളിലെ ക്യാൻറീൻ ചെലവുകള്‍ക്ക് ഉപയോഗിക്കാം. 50ശതമാനം വീട്ടിലേക്ക് അയക്കാം. ബാക്കി 25 ശതമാനം തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നൽകാൻ സർക്കാർ തന്നെ മാറ്റിവയ്ക്കും.