ഇന്നു മുതൽ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ തീരുമാനം

കൊച്ചി: ഒരാഴ്‍ചത്തെ ശുചീകരണത്തിന് ശേഷം തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. ടിക്കറ്റ് ചാർജ് വർധന ഇപ്പോൾ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു. ഇന്നു മുതൽ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ തീരുമാനം. സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തിയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി ഒൻപതുവരെ മാത്രമായിരിക്കും. മൾട്ടിപ്ളെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം. സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ. കൊവിഡ് ലക്ഷണങ്ങളുള്ളവരെ ഒരിക്കലും സിനിമ ഹാളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്. ആവശ്യമായ മുന്‍കരുതലുകള്‍ തിയേറ്റര്‍ അധികൃതര്‍ എടുക്കണം, തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.