'അവർ നമ്മുടെ സഹോദരങ്ങൾ'; ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി നിയമസഭയിൽ പൊതു പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങളിൽ ദ്വീപുകാരുടെ ആശങ്കകളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കേരള നിയമസഭ. ഇത് സംബന്ധിച്ച് പെതാു പ്രമേയം അംഗീകരിക്കാൻ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങളിൽ ദ്വീപുകാരുടെ ആശങ്കകളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കേരള നിയമസഭ. ഇത് സംബന്ധിച്ച് പെതാു പ്രമേയം അംഗീകരിക്കാൻ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലക്ഷദ്വീപിലെ ആശങ്കകളിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരമാണ് ഉണ്ടാവുക. അവർ നമ്മുടെ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരം തന്നെയാകും ഉണ്ടാവുക. കാരണം നമ്മുടെ സഹോദരങ്ങളായിട്ടുള്ളവരാണ് അവർ. അതുകൊണ്ടു തന്നെ അവിടെയുള്ള പ്രശ്നങ്ങളിൽ നിയമസഭ പൊതു പ്രമേയം അംഗീകരിക്കുന്നത് ഔചിത്യ പൂർവമായ നടപടിയായിരിക്കും. അതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുമുണ്ട്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യത സ്പീക്കർ പരിശോധിച്ചിരുന്നു. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ബിജെപി ഒഴികെ മറ്റു പ്രധാന പാർട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ബിജെപിക്ക് സഭയിൽ അംഗമില്ലാത്തതിനാൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവൻ എംഎൽഎമാരും ചേർന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക. നേരത്തെ സിഎഎ ബില്ലിനെതിരേയും കേരളനിയമസഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നു.
അതേസമയം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പാട്ടേലിനെ പിന്തുണച്ച് കൊണ്ട് ബിജെപി കേന്ദ്രനേതൃത്വം രംഗത്ത് എത്തി. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യത്തിൽ ഇന്ന് പ്രതികരിച്ചത്. മതമൗലികവാദികളാണ് ലക്ഷദ്വീപിൽ വികസനം ഉറപ്പ് വരുത്താനായി അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന നടപടികളെ എതിർക്കുന്നതെന്ന് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona