ട്രിപ്പിൾ ലോക്ഡൗൺ; ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം കളക്ടർ
സംസ്ഥാന അതിർത്തികളിൽ നേരത്തെയുള്ള നിയന്ത്രണങ്ങൾ അതേ പടി തുടരും. ജനങ്ങൾ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ കളക്ടർ അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിൽ ഇപ്പോഴും കൊവിഡ് വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക് ഡൗൺ കൊണ്ട് നില ചെറിയ തോതിൽ മെച്ചപ്പെടുത്തി. സ്ഥിതി ഗുരുതരമാവുന്ന സി വിഭാഗം കേസുകൾ ജില്ലയിൽ ഇപ്പോഴും കൂടുതലാണ്. അതിനാല്‍ സംസ്ഥാന അതിർത്തികളിൽ നേരത്തെയുള്ള നിയന്ത്രണങ്ങൾ അതേ പടി തുടരും. ജനങ്ങൾ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ കളക്ടർ അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിലാണ് സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക് ഡൗൺ. ജില്ലാ അതിര്‍ത്തികള്‍ അടച്ചു. പൊലീസ് പരിശോധന കർശനമായി തുടരുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും. അവശ്യസാധനങ്ങള്‍ കിട്ടുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുറക്കുന്നത്. ഹോട്ടലുകളില്‍ പാഴ്സലില്ല. പകരം ഹോം ഡെലിവറി മാത്രമാണ് ഉള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona