വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്

തിരുവനന്തപുരം: പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്താണ് നടപടി. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എല്ലാ വകുപ്പ് മേധാവികൾക്കുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ മുന്നറിയിപ്പ് നൽകിയത്. 2017ന് ശേഷം മരണാനന്തര അവയവ മാറ്റത്തിൽ യാതൊരു പുരോ​ഗതിയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സർക്കാരിനെതിരെ വലിയ രീതിയിൽ ഡോ മോഹൻദാസ് വിമർശിച്ചിരുന്നു. മരിച്ച രണ്ട് മുൻ വകുപ്പ് മേധാവികളുടെ ഫോട്ടോ സഹിതം പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിച്ചത്. എന്നാൽ, പിന്നീട് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പിന്നാലെ മെമ്മോയും ലഭിച്ചിരുന്നു. മേലധികാരികളോട് പല തവണ പറഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പരസ്യ പ്രതികരണം നടത്തുന്നതെന്ന് ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞിരുന്നു. വകുപ്പ് മേധാവികളായ ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.