തിരുവനന്തപുരം മെഡി. കോളേജിൽ സമരത്തിലുള്ള ഡോക്ടർമാർക്കെതിരെ കേസെടുക്കും
നിരോധനാജ്ഞ ലംഘിച്ചതിന് നടപടിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൂട്ടം കൂടി നിന്നാണ് ഡോക്ടർമാരുടെ പ്രതിഷേധം.
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ പ്രതിഷേധത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് നടപടിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൂട്ടം കൂടി നിന്നാണ് ഡോക്ടർമാരുടെ പ്രതിഷേധം.
ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയെ പുഴുവരിച്ചെന്ന പരാതിയിൽ നടപടിയെടുത്തതിനെതിരെയാണ് പ്രതിഷേധം. ഒപികളുടെ പ്രവർത്തനത്തെ ഡോക്ടർമാരുടെ സമരം സാരമായി ബാധിച്ചിട്ടില്ല. കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂർ നീളുന്ന സത്യഗ്രഹം തുടങ്ങും. റിലേ സത്യഗ്രഹം തീരും മുമ്പ് സസ്പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്ന് നഴ്സുമാരും പറയുന്നു. അതേസമയം, അന്വേഷണത്തിൽ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.