'ഉമ്മൻചാണ്ടിയെ വെട്ടി മുഖ്യമന്ത്രിയാകാൻ ശ്രമിച്ചിട്ടില്ല, സോളാർ കേസ് വഴിതിരിച്ച് വിട്ടത് ജ. ശിവരാജൻ കമ്മീഷന്‍'
ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താന്‍ പരിശ്രമിച്ചതെന്നും സോളാർ കേസിൽ ടെനി ജോപ്പന്‍റെ അറസ്റ്റ് തന്‍റെ അറിവോടെയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കൊച്ചി: ഉമ്മൻചാണ്ടിയെ വെട്ടി മുഖ്യമന്ത്രി ആകാൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താന്‍ പരിശ്രമിച്ചതെന്നും സോളാർ കേസിൽ ടെനി ജോപ്പന്‍റെ അറസ്റ്റ് തന്‍റെ അറിവോടെയല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സോളാർ കേസ് വഴിതിരിച്ച് വിട്ടത് ജഡ്ജി ശിവരാജൻ കമ്മീഷനാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. കേസ് ലൈംഗിക ആക്ഷേപത്തിലേക്ക് വഴിതിരിച്ചു. അന്വേഷണ പരിധിവിട്ടായിരുന്നു കമ്മീഷന്‍റെ പ്രവർത്തനമെന്നും തിരുവഞ്ചൂർ പോയിന്റ് ബ്ലാങ്കിൽ വിമര്‍ശനം ഉന്നയിച്ചു.
സോളാർ കേസിൽ ടെനി ജോപ്പന്‍റെ അറസ്റ്റിൽ തീരുമാനമെടുത്തത് അന്വേഷണ സംഘമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയോ താനോ ഇക്കാര്യം അറഞ്ഞില്ല. അറസ്റ്റിന് ശേഷം ജോപ്പനെതിരായ തെളിവുകൾ പൊലീസ് ധരിപ്പിച്ചുവെന്നും തിരുവഞ്ചൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് താൻ പരിശ്രമിച്ചതെന്നും തിരുവഞ്ചൂർ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.സിബിഐ റിപ്പോർട്ടിൽ അന്വേഷണം വേണമോ എന്ന് തീരുമാനിക്കേണ്ടത് സിബിഐ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്‍റെയും വിമർശനം തിരുവഞ്ചൂർ തള്ളി. നേതാക്കൾ പരാതി പറയേണ്ടത് ഫോറത്തിലാണ്. ഒരുപാട് പദവി കിട്ടിയ ആളാണ് അവരെല്ലാം. എന്നാല്‍ ഒന്നും കിട്ടാത്ത ആയിരങ്ങൾ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.