ദുരിതബാധിതരായ കുടുംബങ്ങൾക്ക് എത്രയും വേഗം വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയുംവിധം രാപ്പകൽ അധ്വാനം തുടരുന്ന കൗൺസിലർമാർക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് രാജീവ് ചന്ദ്രശേഖർ.
തിരുവനന്തപുരം: നേമത്തെ കാലടിയിൽ മഴക്കെടുതിയിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിവരികയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍റും നേമം എം എൽ എയുമായ രാജീവ് ചന്ദ്രശേഖർ. വൈകി ലഭിക്കുന്ന സഹായം പലപ്പോഴും അത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് ഉടനടി ഇടപെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് എത്രയും വേഗം വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയുംവിധം രാപ്പകൽ അധ്വാനം തുടരുന്ന കൗൺസിലർമാർക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു. ഇതാണ് മാറ്റമെന്നും ഇതാണ് പ്രവർത്തന മികവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഴക്കെടുതി ബാധിച്ച പ്രദേശങ്ങൾ നേരത്തെ രാജീവ് ചന്ദ്രശേഖർ സന്ദർശിക്കുകയുണ്ടായി. അവിടെയുണ്ടായ നാശനഷ്ടങ്ങളും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ഏറെ വേദനയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് അടിയന്തരമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബി ജെ പി, എൻ ഡി എ കൗൺസിലർമാരോടും പ്രവർത്തകരോടും ആവശ്യപ്പെട്ടു എം എൽ എ എന്ന നിലയിൽ, ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തോടുമൊപ്പം നിൽക്കേണ്ടതും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കേണ്ടതും തന്‍റെ കടമയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുകയുണ്ടായി.
