മന്ത്രിസ്ഥാനം കിട്ടാത്തതിൽ അതൃപ്തി പരസ്യമാക്കുകയാണ് ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ. പാ‍ർ‌‌ട്ടി മണ്ഡലം കൺവെൻഷൻ വിളിച്ച ദിവസം തൃശൂരിൽ സമാന്തരപരിപാടി നടത്തിയാണ് പരസ്യവെല്ലുവിളി

തൃശൂ‍ർ: ഏഴ് എംഎൽഎയുമായി മിന്നും വിജയം നേടിയ കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പ് യുഡിഎഫിലെ മുന്നാമത്തെ വലിയ കക്ഷിയാണ്. അധികാരത്തിലെത്തപ്പോൾ തന്നെ മന്ത്രിയാക്കണമെന്ന് ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ പി ജെ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മോൻസ് ജോസഫ് മന്ത്രി എന്ന നിലപാടിൽ ജോസഫ് ഉറച്ച് നിന്നു. ഒരു മന്ത്രിസ്ഥാനം കൂടി ചോദിച്ചെങ്കിലും കിട്ടിയില്ല. പകരം കിട്ടിയ ചീഫ് വിപ്പ് സ്ഥാനം മകൻ അപു ജോൺ ജോസഫിന് കൊടുത്തതോടെ മുതിർന്ന അം​ഗമായ തന്നെ തഴഞ്ഞുവെന്ന പരാതി ഉണ്ണിയാടൻ പാർട്ടി വേദികളിൽ ഉന്നയിച്ചിരുന്നു. ഫലം കാണതായതോടെയാണ് പരസ്യപ്രതിഷേധത്തിലേക്ക് എത്തുന്നത്. ജോസഫ് ഗ്രൂപ്പ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ വിളിച്ച ദിവസം തന്നെ സമാന്തരമായി ഉണ്ണിയാടൻ തൃശൂരിൽ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. തൃശൂരിൽ സുഹൃത്തുക്കൾ നടത്തുന്ന പരിപാടിയാണെന്ന് പറഞ്ഞ് സമാന്തരപരിപാടിയല്ലെന്ന് വ്യക്തമാക്കാനാണ് ഉണ്ണിയാടൻ്റെ ശ്രമം. 25 വർഷമായി എംഎൽഎയാണെന്ന് പറഞ്ഞ് തനാണ് സീനിയറെന്ന് ഓർമ്മിപ്പിക്കുകയാണ് ഉണ്ണിടാൻ. ജില്ലാ അധ്യക്ഷൻ ഉൾപ്പടെ തൃശൂരിലെ സ്നേഹാദരം പരിപാടിയിൽ പങ്കെടുക്കുന്നില്ല. എന്നാൽ ഇരിങ്ങാലക്കുടയിൽ മണ്ഡലം കൺവെൻഷനെക്കുറിച്ച് തനിക്കറിയില്ലെന്ന് വിശദീകരിച്ച് പാർ‌ട്ടി ജില്ലാ അധ്യക്ഷനെയും തള്ളിപ്പറയുകയാണ് ഉണ്ണിയാടൻ. ആരെങ്കിലും എന്തെങ്കിലും ചെയ്താൽ പാർ‌ട്ടി പരിപാടി അല്ല. തന്നെ തഴയുന്നോ എന്നത് ഇപ്പോൾ പറയാൻ തയ്യാറല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി പരിഭവം നിലനിർത്തുന്നു. 50 വർഷമായി കേരളകോൺ​ഗ്രസിൽ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഉണ്ണിയാടൻ. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ചീഫ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ആളാണ് ഉണ്ണിയാടൻ. ഉണ്ണിയാടൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പാർട്ടി കേന്ദ്രങ്ങൾ വിശദീകരിച്ചു . പാർട്ടിയിൽനിന്ന് പുറത്തുപോയാൽ അയോഗ്യത പ്രശ്നം ഉണ്ടാകും എന്നതിനാൽ ഉണ്ണിയാടാൻ അതിന് തുനിഞ്ഞേക്കില്ല . കോൺഗ്രസുമായി അടുത്തുനിന്ന് സമാന്തര സംവിധാനമായി മുന്നോട്ടു പോകാൻ ആണ് ഇപ്പോഴത്തെ നീക്കം. അല്ലെങ്കിൽ ഒരു ടേമെങ്കിലും മന്ത്രിയാക്കണമെന്ന ഫോർമുല മുന്നോട്ട് വച്ചേക്കും.