ഒരു പുരുഷന്‍റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

കോഴിക്കോട്: എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. അപകടം നടന്ന പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്‍റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതന്‍റെ ആക്രമണം ഉണ്ടാവുന്നത്.

മൃതദേഹം ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാനാണ് സാധ്യത. നേരത്തെ ഒരു സ്ത്രീയും പുറത്തേക്ക് ചാടിയതായി ട്രെയിന്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പ്രതികരിച്ചിരുന്നു. മൃതദേഹം ഇവരുടേതാണെന്നാണ് സൂചന. പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ മട്ടന്നൂർ സ്വദേശി റാസിഖ് കൂടെയുള്ള രണ്ടുപേരെ കാണാതായെന്ന് വിവരം നൽകിയിരുന്നു. 

അജ്ഞാതന്‍റെ അക്രമം ഉണ്ടായ ട്രെയിനില്‍ നിന്ന് യുവതിയേയും കുഞ്ഞിനേയും കാണാതായതായി പരാതി

രാത്രി 9:07 മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ ഏലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം. ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ കയ്യില്‍ കരുതിയ കുപ്പിയിലുണ്ടായിരുന്ന ഇന്ധനം റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ കയറിയ ശേഷം ബോഗികള്‍ക്കുള്ളിലൂടെയാവാം ഇയാള്‍ റിസര്‍വ്വ്ഡ് കംപാര്‍ട്ട്മെന്‍റിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്. 

'പരിചയക്കാര്‍ക്കിടയിലേക്ക് എത്തിയ അജ്ഞാതന്‍ കുപ്പിയില്‍ കരുതിയ ഇന്ധനം യാത്രക്കാരുടെ മേലേക്ക് വീശി'

YouTube video player