എറണാകുളത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം
നെട്ടൂരിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ലോറി ഇടിച്ചു രണ്ടു പേർ മരിച്ചു. മരടിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
കൊച്ചി: എറണാകുളം ജില്ലയിൽ രണ്ടിടത്തായി നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം. നെട്ടൂരിലും മരടിലുമാണ് അപകടം ഉണ്ടായത്.
നെട്ടൂരിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ലോറി ഇടിച്ചു രണ്ടു പേർ മരിച്ചു. കന്യാകുമാരി സ്വദേശികളായ വര്‍ഗീസ് ജോൺ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വെള്ളറടയിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി വന്ന ഇവരുടെ ലോറി മുന്നിൽ പാർക്ക് ചെയ്തിരുന്ന ലോറിയെയും മറ്റൊരു വാഹനത്തെയും ഇടിക്കുകയായിരുന്നു.
അതിനിടെ മരടിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മരടിലെ പഴയ സിനി തീയറ്ററിന് മുമ്പിൽ ഉണ്ടായ അപകടത്തിൽ വണ്ടിപ്പെരിയാർ പഴയ പാമ്പനാർ സ്വദേശി രമേശൻ പി കെ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവറെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.