കുടുംബത്തിലെ അച്ഛനെയും അമ്മയെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയ്ക്കടുത്ത് വെട്ടൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ, ഭാര്യ മിനി, മകളും ഗവേഷക വിദ്യാർഥിനിയും ആയ അനന്ത ലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയാണ് വീടിന്റെ മുകൾ നിലയിൽ തീ ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്. ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പൊലീസ് അനുമാനിക്കുന്നു. ഐഎസ്ആർഒയിലെ കരാർ ജോലികൾ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ശ്രീകുമാർ. അടുത്തിടെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ആത്മഹത്യ മാത്രമാണ് പോംവഴിയെന്ന് പറഞ്ഞിരുന്നതായും ബന്ധുക്കളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.