വനത്തില്‍ നിന്ന് അനധികൃതമായി മരം മുറിക്കല്‍; മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
മുൻ റാന്നി റെയ്ഞ്ച് ഓഫീസറും ഇപ്പോൾ തേക്കടി റെയ്ഞ്ച് ഓഫീസറുമായ ആർ അധീഷ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാരായ ടി ലതീഷ്, പിജി ബാലമുരളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പത്തനംതിട്ട: റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഷേത്തക്കൽ റിസർവ് വനത്തിൽ നിന്ന് അനധികൃതമായി മരം മുറിക്കുകയും വനം കൊള്ള നടത്തുകയും ചെയ്ത മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുൻ റാന്നി റെയ്ഞ്ച് ഓഫീസറും ഇപ്പോൾ തേക്കടി റെയ്ഞ്ച് ഓഫീസറുമായ ആർ അധീഷ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാരായ ടി ലതീഷ്, പിജി ബാലമുരളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററാണ് ഉത്തരവിറക്കിയത്. കരികുളം വനം പരിധിയിലെ 4.3444 ഹെക്ടർ സ്ഥലത്ത് നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റിയതിന് ശേഷം സ്വകാര്യ കമ്പനിക്ക് പാറഖനനത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും അന്വേഷണത്തിൽ കണ്ടെത്തി. 1960 ലെ കേരള സിവിൽ സർവീസ് ചട്ടത്തിലെ പത്താം ചട്ട പ്രകാരമാണ് നടപടി. കേസിൽ അന്വേഷണം തുടരുകയാണ്.