തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; അധ്യക്ഷക്ക് ക്ലീന്‍ ചിറ്റോ? അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരിൽ നിന്നും ചില കൗൺസിലർമാരിൽ നിന്നും വിവരങ്ങൾ തേടിയ കമ്മീഷൻ നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പന് ക്ലീൻ ചീറ്റാണ് നൽകിയതെന്നാണ് സൂചന. കോൺഗ്രസ് പാർട്ടിക്ക് പരാതി നൽകിയ കൗൺസിലർ വി ഡി സുരേഷിനെ തെളിവെടുപ്പിനായി വിളിപ്പിച്ചേക്കില്ല
കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ ഇന്ന് എറണാകുളം ഡിസിസിക്ക് റിപ്പോർട്ട് കൈമാറും. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരിൽ നിന്നും ചില കൗൺസിലർമാരിൽ നിന്നും വിവരങ്ങൾ തേടിയ കമ്മീഷൻ നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പന് ക്ലീൻ ചീറ്റാണ് നൽകിയതെന്നാണ് സൂചന. കോൺഗ്രസ് പാർട്ടിക്ക് പരാതി നൽകിയ കൗൺസിലർ വി ഡി സുരേഷിനെ തെളിവെടുപ്പിനായി വിളിപ്പിച്ചേക്കില്ല എന്നാണ് സൂചന.
തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിൽ കൗൺസിലർമാർക്ക് പണം നൽകിയില്ലെന്ന വാദം നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ ഇന്നലെ അന്വേഷണ കമ്മീഷനെ കണ്ട ശേഷവും ആവര്‍ത്തിച്ചിരുന്നു. അന്വേഷണ കമ്മീഷനോട് എല്ലാം വ്യക്തമാക്കിയെന്നും ഇനി പാർട്ടി തീരുമാനിക്കുമെന്നും ഡിസിസിയിൽ നടന്ന തെളിവെടുപ്പ് ശേഷം അജിത തങ്കപ്പൻ വ്യക്തമാക്കി.
ഡിസിസി നിയോഗിച്ച രണ്ടംഗ സമിതിക്ക് മുൻപാകെ ഹാജരായ അജിത തങ്കപ്പൻ പണക്കിഴി വിവാദത്തിൽ നിലപാട് ആവർത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നായിരുന്നു പ്രതിപക്ഷത്തിനുള്ള മറുപടി.
നഗരസഭ അദ്ധ്യക്ഷക്കൊപ്പം കോൺഗ്രസിന്‍റെ മുഴുവൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെയും ഡിസിസി സമിതി വിളിച്ച് വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇതിനിടെ തൃക്കാക്കരയിൽ നിന്ന് പുറത്ത് വന്ന കാര്യങ്ങള്‍ അപമാനകരമെന്നായിരുന്നു മന്ത്രി കെ രാജന്‍റെ പ്രതികരണം. വിജിലൻസ് അന്വേഷണത്തിൽ സത്യം പുറത്ത് കൊണ്ട് വരുമെന്ന് റവന്യു മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.