തൈക്കാട് സംഘർഷത്തിനിടെ 19 കാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ ആക്രമി സംഘത്തിലെ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പ്രതികളിൽ ചിലർ കസ്റ്റഡിയിലാണ്
തിരുവനന്തപുരം: തൈക്കാട് സംഘർഷത്തിനിടെ 19 കാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ ആക്രമി സംഘത്തിലെ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പ്രതികളിൽ ചിലർ കസ്റ്റഡിയിലാണ്. കസ്റ്റഡിയിൽ ഉള്ളവരിൽ കാപ്പാ കേസ് പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകം ആസൂത്രിതം എന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലൻ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്. ഫുട്ബോൾ ക്ലബ്ബുകൾ തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം തീർക്കാൻ ഇന്നലെ ഒത്തു തീർപ്പ് ചർച്ച വെച്ചിരുന്നു. അതിനിടയിലാണ് കൊലപാതകം.
കൂടുതലും വിദ്യാർത്ഥികളാണ് ക്ലബ്ബിൽ കളിക്കുന്നത്. പ്രശ്നം തീർക്കാൻ പുറത്തുള്ളവരെയും കൂട്ടിയിരുന്നു എന്നാണ് വിവരം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്‍റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി. അലന്‍റെ മൃതതേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.


