നേരത്തെ നെല്ലിമല പുതുവേൽ സ്വദേശി സിബിയുടെ പശുക്കിടാവിനെ പുലി കൊന്നുതിന്നിരുന്നു. മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങള്‍ക്ക്  ഭീഷണിയായത്. 

ഇടുക്കി: വണ്ടിപ്പെരിയാർ നെല്ലിമലയിൽ മാസങ്ങളായി ഭീതിപടർത്തിയിരുന്ന പുലി വനംവകുപ്പിന്‍റെ കെണിയിൽ കുടുങ്ങി. ഇന്ന് പുലർച്ചെയാണ് ആറ് വയസ്സ് പ്രായമുള്ള പുള്ളിപുലി കെണിയിലായത്. പുലർച്ചെ നാല് മണിയോടെയാണ് പുലി കെണിയിലായത്. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്നുതിന്ന സ്ഥലത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതോടെ നെല്ലിമല പുതുവേലുകാരുടെ മൂന്ന് മാസത്തെ ആശങ്കകൾക്കും പരാതികൾക്കുമാണ് പരിഹാരമാവുന്നത്. ഇക്കാലയളവിൽ അഞ്ച് വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നുതിന്നത്. നാട്ടുകാർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ, പറമ്പിൽ പണിയെടുക്കാനോ പോലും പറ്റാത്ത അവസ്ഥയായിരുന്നു. 

പുലിയെ പരിശോധനകൾക്ക് ശേഷം പെരിയാർ ടെഗർ റിസർവിന്റെ ഉൾവനത്തിൽ കൊണ്ടാക്കി. മേഖലയിൽ കൂടുതൽ പുലികൾ ഉണ്ടോയെന്ന് അറിയാൻ നിരീക്ഷണ ക്യാമറകൾ കുറച്ച് ദിവസത്തേക്ക് കൂടി നിലനിർത്തുമെന്നും തുടർന്ന് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നാണ് വനംവകുപ്പ് പറയുന്നത്.